

ജനീവ: ഹാൻ്റാ വൈറസ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. കേപ് വെര്‍ഡെ തീരത്ത് ക്രൂയിസ് ഷിപ്പിലെ മൂന്ന് യാത്രക്കാര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പ്. അതിവേഗം മറ്റൊരാളിലേക്ക് പകരുന്ന ഈ വൈറസിന്റെ ഉറവിടം തിരയുകയാണ് ആരോഗ്യ വിദഗ്ധര്‍. യാത്രികര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നിലവിലെ അവസ്ഥ ആഗോളതലത്തില്‍ ഭീതി സൃഷ്ടിക്കുന്നുണ്ടെങ്കിലും കൃത്യമായ മുന്‍കരുതലുകള്‍ വഴി വൈറസ് ബാധ തടയാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
എലിയില്‍ നിന്നും പകര്‍ന്ന ഈ വൈറസ് കോവിഡിൻ്റെ അത്രയും അപകടകാരിയല്ലെന്നും നിലവിലെ സാഹചര്യം ഭീതിജനകമല്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. തീര്‍ച്ചയായും വൈറസ് നിയന്ത്രണത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും കപ്പലിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
സൗത്ത് ആഫ്രിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഡച്ച് ദമ്പതികളാണ് വൈറസിൻ്റെ ആദ്യ ഇര. ഏപ്രില്‍ ഒന്നിനാണ് അര്‍ജൻ്റീനയിലെ ഉഷുവയ്യയില്‍ നിന്ന് ദമ്പതികള്‍ കപ്പലില്‍ കയറുന്നത്. വൈറസിൻ്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് അര്‍ജൻ്റീന ആരോഗ്യമന്ത്രാലയം അറിയിച്ചത്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകൾ ഉൾപ്പെടെ, ആകെ അഞ്ച് കേസുകള്‍ മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷൻ ടെഡ്രോസ് അദനോം ഗബ്രിയേസസ് ജനീവയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. വൈറസിൻ്റെ ഇന്‍ക്യുബേഷന്‍ പിരീഡായി പറയുന്നത് ആറ് ആഴ്ചയാണ്. ഈ സമയത്ത് വൈറസ് പകരാനുള്ള സാധ്യതയും കൂടുതലാണ്.
കപ്പലില്‍ ഉണ്ടായിരുന്ന ജര്‍മന്‍ യാത്രിക മെയ് 2നും, ആദ്യ രോഗബാധിതരായ ദമ്പതികളില്‍ ഭര്‍ത്താവ് ഏപ്രില്‍ 11നും മരിച്ചു. തുടര്‍ന്ന് മരിച്ചയാളുടെ ഭാര്യ രോഗബാധിതയായി 15 ദിവസത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ വച്ച് മരിച്ചു. ഇവർ രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ തന്നെ സെൻ്റ് ഹെലനയില്‍ നിന്നും ജോഹന്നാസ്ബര്‍ഗിലേയ് വിമാനയാത്ര നടത്തിയിരുന്നു. വിമാനത്തില്‍ യാത്ര ചെയ്ത 82 പേര്‍ക്കായും ആറ് ക്രൂ മെംബേഴ്‌സിനായും തിരച്ചില്‍ നടത്തിവരികയാണന്നും ലോകാരോഗ്യ സംഘടന അധികൃതര്‍ അറിയിച്ചു.