

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ കടുത്ത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചതായി ഐആർജിസി പ്രഖ്യാപിച്ചു. ഹോർമുസിലൂടെ പോകാൻ ശ്രമിക്കുന്ന കപ്പലുകളെ കത്തിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ കടുത്ത ഊർജ പ്രതിസന്ധിയിലേക്കാവും രാജ്യങ്ങൾ നീങ്ങുക. പ്രകൃതിവാതക ഉത്പാദനം ഖത്തർ താത്ക്കാലികമായി നിർത്തി. ഇതോടെ എണ്ണവില കുത്തിച്ചുയരുമെന്നാണ് സൂചന.ടെഹ്റാനിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നീക്കം.
ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചതും ഹോർമുസ് കടലിടുക്ക് അടച്ചതും ഇന്ത്യയിലെ ഊർജപ്രതിസന്ധിയും രൂക്ഷമാക്കും. ഖത്തർ പ്രകൃതി വാതക സെക്ടറിനെ ഇറാൻ ലക്ഷ്യമിട്ടതാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.യുദ്ധം നീണ്ടാൽ വലിയ ഊർജ്ജ പ്രതി സന്ധിയിലേക്കാവും ഇന്ത്യ നീങ്ങുക.
റിയാദിലെ യു എസ് എംബസിയിലും കുവൈത്തിലെ യുഎസ് ബേസിലും ഇറാൻ ഡ്രോണാക്രമണം നടത്തി. യുഎസ് സൈന്യത്തെ വിന്യസിച്ചിട്ടുള്ള ആരിഫ് ജാന്‍ ബേസിലാണ് ആക്രമണമുണ്ടായത്. പത്തു ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണം ലക്ഷ്യം കണ്ടെന്നും ഐആർജിസി അറിയിച്ചു.
എന്നാൽ ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യു എന്നിലെ ഇറാൻ പ്രതിനിധി വ്യക്തമാക്കി. രാജ്യത്തിൻ്റെ പരമാധികാരം അടിയറവ് വെക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം,ഇറാനിലും ലെബനനിലും കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. ഇറാനിയൻ ടി വിക്ക് നേരെയും ആക്രമണമുണ്ടായി.