

പർവതാരോഹകനായ കാമുകൻ ഉപേക്ഷിച്ചതിനെ തുടർന്ന് ഗ്രോസ്ഗ്ലോക്ക്നർ പർവതത്തിൽ മരവിച്ച് മരിച്ച് 33കാരിയായ ഓസ്ട്രിയൻ യുവതി.കെർസ്റ്റിൻ ഗുർട്ട്നർ എന്ന യുവതിയാണ് പർവതാരോഹണത്തിനിടെ തണുപ്പ് താങ്ങാൻ കഴിയാതെ മരിച്ചത്. ന്യൂയോർക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഈ വർഷം ജനുവരിയിലാണ് ഓസ്ട്രിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഗ്രോസ്ഗ്ലോക്ക്നറിൽ പർവതാരോഹകനും ഗൈഡുമായ കാമുകൻ തോമസ് പ്ലാംബെർഗറിനൊപ്പം ഗുർട്ട്നർ കീഴടക്കാനിറങ്ങിയത്. പ്ലാൻ ചെയ്തതിലും രണ്ട് മണിക്കൂർ വൈകിയാണ് ഇരുവരും മലകയറ്റം ആരംഭിച്ചത്. -20°C വരെ താഴ്ന്ന താപനിലയും ചുഴലിക്കാറ്റ് പോലുള്ള അതിശക്തമായ സാഹചര്യങ്ങളും അവർ നേരിട്ട് മുകളിലെത്തിയെങ്കിലും സമ്മിറ്റിന് വെറും 150 അടി താഴെ ഗുർട്ട്നർ അതിക്ഷീണിതയായി വീഴുകയായിരുന്നു.
പുലർച്ചെ 2 മണിയോടെ സഹായം തേടുന്നതിനായി പോയ പ്ലാംബർഗർ തണുപ്പിൽ നിന്നും ഗുർട്ട്നറെ സംരക്ഷിക്കുവാനായി അടിയന്തര പുതപ്പുകളോ ബിവോക് സഞ്ചിയോ ഉപയോഗിച്ചില്ല. രക്ഷാ പ്രവർത്തകരുമായി ബന്ധപ്പെടാൻ മണിക്കൂറുകൾ കാത്തിരുന്ന പ്ലാംബർഗർ ആദ്യ കോളിന് ശേഷം ഫോൺ നിശബ്ദമാക്കിയതായും റിപ്പോർട്ടുണ്ട്. പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാനുള്ള കൂടുതൽ ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ഒരു ഹെഡ്‌ടോർച്ച് മാത്രം സമ്മിറ്റിൽ നിന്നും അകന്നു പോകുന്നതായി വെബ്‌ക്യാം ചിത്രങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ശക്തമായ കാറ്റ് കാരണം രക്ഷാപ്രവർത്തകർക്ക് പിറ്റേന്ന് രാവിലെ വരെ ഗുർട്ട്നറുടെ അടുത്തേക്ക് എത്താൻ സാധിച്ചില്ല. പിന്നീട് രക്ഷാപ്രവർത്തകർ ഗുർട്ട്നറുടെ അരികിലെത്തുമ്പോഴേക്കും അവർ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്ലാംബെർഗറിനെതിരെ ഗുരുതരമായ അശ്രദ്ധമൂലമുള്ള നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഇയാൾക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.