
നാൽപ്പത്തിയെട്ടാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്. കാട്ടൂർ കടവ് എന്ന കൃതിക്കാണ് പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശില്പവുമാണ് സമ്മാനിക്കുക.
മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തിൽ പെടുന്ന കൃതിയാണ് കാട്ടൂർ കടവ്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള രചനയാണിത്. ഏറെ ജീവിതങ്ങളും, നവോത്ഥാനവും ദേശീയ പ്രസ്ഥാനവും കാട്ടൂർ കടവിൽ കടന്നുവരുന്നു.
ബെന്യാമിൻ, പ്രൊഫ. കെ എസ് രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവാർഡ് സമ്മാനിക്കും. വയലാർ രാമവർമ്മ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. 1977 മുതൽ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് നൽകിവരുന്ന പുരസ്കാരമാണ് വയലാർ അവാർഡ്