ബലാത്സംഗശ്രമം: അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം നൽകുന്നത് തെറ്റായ സന്ദേശം; സുപ്രീംകോടതി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി

ബലാത്സംഗശ്രമം: അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം നൽകുന്നത് തെറ്റായ സന്ദേശം; സുപ്രീംകോടതി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി

ഇതൊരു തെറ്റായ നിരീക്ഷണമാണെന്നും വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും കേന്ദ്രമന്ത്രി ആവശ്യമറിയിച്ചു
Published on

ബലാത്സംഗശ്രമ കേസിലെ അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തിന് എതിരെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി. ഇതൊരു തെറ്റായ നിരീക്ഷണമാണെന്നും വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും കേന്ദ്രമന്ത്രി ആവശ്യമറിയിച്ചു. ഇത് സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്നും അന്നപൂർണ ദേവി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതി വിവാദ നിരീക്ഷണം ഉണ്ടായത്. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

അന്നപൂർണ ദേവിയുടെ പ്രതികരണത്തിന് പിന്നാലെ മറ്റ് വനിതാനേതാക്കളും സംഭവത്തിൽ പ്രതികണവുമായി രംഗത്തെത്തി. രാജ്യത്ത് സ്ത്രീകളെ പൂർണമായും അവഗണിക്കുന്ന രീതി വളരെ വെറുപ്പുളവാക്കുന്നതാണെന്നും, ഇത് അവസാനിക്കേണ്ട സമയം അതിക്രമിച്ചുവെന്നും തൃണമൂൽ കോൺഗ്രസ് എംപി ജൂൺ മാലിയ പ്രതികരിച്ചു.

വളരെ നിർഭാഗ്യകരമാണെന്നും, വിധിന്യായത്തിൽ നടത്തിയ അഭിപ്രായങ്ങളിൽ ഞാൻ വളരെ ഞെട്ടിപ്പോയിയെന്നും മുൻ ഡിസിഡബ്ല്യു മേധാവിയും എഎപി എംപിയുമായ സ്വാതി മലിവാൾ പ്രതികരിച്ചു. ആ പുരുഷന്മാർ ചെയ്ത പ്രവൃത്തിയെ എങ്ങനെയാണ് ബലാത്സംഗമായി കണക്കാക്കാൻ കഴിയാതിരിക്കുക? ഈ വിധിന്യായത്തിന് പിന്നിലെ യുക്തി എനിക്ക് മനസിലാകുന്നില്ല. സുപ്രീം കോടതി ഇടപെടണമെന്നും സ്വാതി മലിവാൾ പ്രതികരിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഈ വിവാദ നിരീക്ഷണം നടത്തിയത്. 2021ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ ഇവരുടെ പേരില്‍ പോക്‌സോ കേസ് ചുമത്തിയിരുന്നു. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

News Malayalam 24x7
newsmalayalam.com