സംഘപരിവാർ ആക്രമണം സംസ്കാര ശൂന്യത; വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിക്കുപുറത്തു നിർത്താം, ക്രിസ്മസ് ആശംസകളുമായി മുഖ്യമന്ത്രി

"മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ"
സംഘപരിവാർ ആക്രമണം സംസ്കാര ശൂന്യത; വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിക്കുപുറത്തു നിർത്താം, ക്രിസ്മസ് ആശംസകളുമായി മുഖ്യമന്ത്രി
Published on


പാലക്കാട് സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി സംഘവരിവാർ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്കാര ശൂന്യരുടെ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം വിമർശിച്ചു. ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനമാണ്. ഫെയ്സ്ബുക്കിൽ ക്രിസ്‌മസ് ആശംസകൾ നേർന്ന് എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

"മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്.

എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിൻ്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിൻ്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തൻ്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മനോഹരാവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.

അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിൻ്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം.


അവരെ ചെറുക്കാനും ഈ നാടിൻ്റെ യഥാർത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിൻ്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിൻ്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്നേഹത്തിൻ്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിൻ്റേത്. ത്യാഗത്തിൻ്റെയും രക്ത്സാക്ഷിത്വത്തിൻ്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിൻ്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്.

യേശുവിൻ്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിൻ്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നു."

Related Stories

No stories found.
News Malayalam 24x7
newsmalayalam.com