
ഉത്തർപ്രദേശിലെ പ്രമുഖ സന്യാസി യതി നരസിംഹാനന്ദയുടെ പ്രവാചകൻ നബിക്കെതിരായ പരാമർശത്തെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തെ ബഹുമാനിക്കണമെന്നായിരുന്നു യോഗി ആദ്യത്യനാഥിൻ്റെ പ്രസ്താവന. ഏതെങ്കിലും മതത്തിലോ വിശ്വാസത്തിലോ ഉള്ള സന്യാസിമാർക്കും പുരോഹിതർക്കും എതിരായ അപകീർത്തികരമായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും, അത്തരം പരാമർശങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി.
"ഏതെങ്കിലും മതവിഭാഗത്തിൻ്റെ അല്ലെങ്കിൽ വിശ്വാസത്തിൻ്റെ ഭാഗമായ ദൈവങ്ങളെയും മഹാൻമാരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയാൽ, അവരെ തീർച്ചയായും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരികയും കഠിന ശിക്ഷ നൽകുകയും ചെയ്യും. എല്ലാ മതവിഭാഗങ്ങളിലും പെട്ട ആളുകൾ പരസ്പരം ബഹുമാനിക്കേണ്ടതുണ്ട്," യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതിഷേധത്തിൻ്റെ പേരിലുള്ള അരാജകത്വമോ നശീകരണമോ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിന് ധൈര്യം കാണിക്കുന്നവർ വലിയ വില നൽകേണ്ടിവരുമെന്നും ആദിത്യനാഥ് പറഞ്ഞു.
ALSO READ: "മാലിദ്വീപ് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത്"; മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന ഉത്സവങ്ങൾ കണക്കിലെടുത്ത് ചീഫ് സെക്രട്ടറി, ഡിജിപി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന ക്രമസമാധാന അവലോകനയോഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വിവാദ പരാമർശങ്ങൾക്ക് പേരു കേട്ടയാളാണ് ഗാസിയബാദിലെ ദസ്ന ദേവി ക്ഷേത്രത്തിലെ പുരോഹിതനായ യതി നരസിംഹാനന്ദ്. ഇയാൾ അടുത്തിടെ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇയാൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.