MDMA കവറോടെ വിഴുങ്ങിയ യുവാവ് മരിച്ചു; ലഹരി പാക്കറ്റ് വിഴുങ്ങിയത് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ

കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്
MDMA കവറോടെ വിഴുങ്ങിയ യുവാവ് മരിച്ചു; ലഹരി പാക്കറ്റ് വിഴുങ്ങിയത് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ
Published on
Updated on

കോഴിക്കോട് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് മരണം.


ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയത്. അമ്പാഴത്തോട് അങ്ങാടിയിൽ നിൽക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ടപ്പോൾ കയ്യിലിരുന്ന പാക്കറ്റ് വിഴുങ്ങുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഷാനിദിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് ഇയാൾ പറഞ്ഞത്.


തുടർന്ന് പൊലീസ് ഷാനിദിനെ മെഡിക്കൽ കോളേജിലെത്തിച്ച് എൻഡോസ്കോപ്പി പരിശോധനയും രക്തപരിശോധനയും നടത്തി. ഈ പരിശോധനയിലാണ് യുവാവിൻ്റെ വയറ്റിൽ എംഡിഎംഎ തരികളടങ്ങിയ രണ്ട് പാക്കറ്റുകളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. 

മുൻപും പല ലഹരി കേസുകളിൽ പ്രതിയാണ് മരിച്ച ഷാനിദ്. എക്സൈസ് സംഘം ഷാനിദിൻ്ഫെ വീട്ടിലേത്തി പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേസമയം വയനാട് മാനന്തവാടിയിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഓഫീസറെ യുവാവ് ഇടിച്ചുവീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ഇ.എസ്. ജെയ്മോനെയാണ് ബൈക്കിടിപ്പിച്ച് തെറിപ്പിച്ചത്. ബാവലി ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടർ യാത്രികനോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്നതിനിടെ ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പ്രതി ഹൈദരിനെ പൊലീസ് പിടികൂടി.


മാനന്തവാടി കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബാവലി ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്നു സ്‌കൂട്ടർ യാത്രികൻ. എക്സൈസ് ഉദ്യോഗസ്ഥൻ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, യാത്രികൻ ഇയാളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയ്മോനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com