പല നിറത്തിൽ പല തരത്തിൽ, നാടനും, മോഡേണുമൊക്കെയായി, വീട്ടു മുറ്റത്തും, മത്സരങ്ങളിലുമൊക്കെയായി നിരവധി പൂക്കളങ്ങൾ ഓണക്കാലത്ത് ഒരുക്കുന്നുണ്ട്. കാലം മാറുന്നതിനിനുസരിച്ച് കളത്തിനും മാറ്റങ്ങളുണ്ട്. പൂക്കൾക്കും.
പണ്ട് പറമ്പിലും പാടത്തും വേലിപ്പടർപ്പുകളിലും പൂക്കൾ തേടി നടന്ന് , കാടും മലയുവരെ കയറി കൊണ്ടു വരുന്ന നാടൻ പൂക്കളിൽ ഒരുങ്ങുന്ന പൂക്കളങ്ങൾ. ബന്ദിയും, ജമന്തിയും, വാടമല്ലിയുമൊക്കെ പല വകഭേദങ്ങളിൽ വിപണിയിലെത്തുന്നതിനും ഏറെ മുൻപേ തുമ്പയും മുക്കുറ്റിയും, ചെമ്പരത്തിയും, കാക്കപ്പൂവുമെല്ലാം നിറം കൊടുത്തിരുന്ന കളങ്ങൾ മലയാളിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്.
ഓണപ്പൂക്കളമൊരുക്കിയിരുന്നു നാടൻ പൂക്കളിൽ പ്രധാനികൾ ഇവയാണ്.
തുമ്പ
കളമൊരുക്കാൻ മാത്രമല്ല, മഹാബലിയുടെ പ്രതീകമായാണ് തുമ്പപ്പൂ കണക്കാക്കുന്നത്.തുമ്പയുടെ പൂവും ഇലയും തണ്ടുമെല്ലാം പൂക്കളം മുതൽ ഓണംകൊള്ളൽ ചടങ്ങ് വരെ ഉപയോഗിക്കാറുണ്ട്.
മുക്കുറ്റി
ഇത്തിരിമാത്രം വളർന്ന ചെടുകൾ, മഞ്ഞ നിറത്തിലുള്ള കുഞ്ഞുകുഞ്ഞു പൂക്കൾ. ഇലയോടുകൂടിയാണ് മുക്കുറ്റി പൂക്കളങ്ങളിൽ ഉപയോഗിക്കുന്നത്.
ചെമ്പരത്തി
നാട്ടുപൂക്കളിൽ ചെമ്പരത്തി താരമാണ്. കടും ചുവപ്പ് നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കളാണ് കളങ്ങളിൽ കടും നിറം പകർന്നിരുന്ന പ്രധാനികൾ.പിന്നീട് ചെമ്പരത്തി തന്നെ പല നിറങ്ങളിൽ വന്നു തുടങ്ങി. വലിയ ഇതളുകളായും, പൊടിപൊടിയായി അരിഞ്ഞെടുത്തുമെല്ലാം ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.
മത്തപ്പൂ/കുമ്പളപ്പൂ
ഓണക്കാലത്ത് വീട്ടിൽ വിളയുന്ന മത്തനുമെല്ലാം നല്ല ഭംഗിയുള്ള പൂക്കളും സമ്മാനിക്കും. മഞ്ഞ നിറത്തിന് പണ്ട് ഈ പൂക്കളായിരുന്നു കളങ്ങളിലെ സാന്നിധ്യം.
കൊങ്ങിണിപ്പൂ
പൂച്ചെടി, അരിപ്പൂ, ഓടിച്ചു കുത്തി, കിങ്ങിണിപ്പൂ, കമ്മൽപ്പൂ തുടങ്ങി പല പേരുകളിലാണ് ഇക്കൂട്ടർ പല നാടുകളിലും അറിയപ്പെടുന്നത്. പല നിറങ്ങളിൽ ഇവകാണാം. വേലിപ്പടർപ്പുകളിൽ ഓണക്കാലം കാത്ത് ഉവർ വിരിഞ്ഞു നിൽക്കും.
നന്ത്യാർവട്ടം
വെള്ള നിറം കളങ്ങളിൽ പകരാൻ നന്ത്യാർവട്ടമാണ് കൂടുതലും ഉപയോഗിക്കുക.ഓണക്കാലമെന്നല്ല എല്ലാ കാലത്തും ഇവ പൂത്തുനിൽക്കും.
തുളസി
തുളസി അറിയാത്ത മലയാളികൾ ഉണ്ടാകില്ല.ഔഷധ സസ്യം കൂടിയായ തുളസിയിലയും പൂക്കളങ്ങളിൽ ഉപയോഗിക്കും. നേരിയ ചുവപ്പു കലർന്ന കൃഷ്ണ തുളസി, പച്ച നിറത്തിന് രാമത്തുളസി എന്നിങ്ങനെ ഉപയോഗിക്കാം.
നിലനിറം വിരിച്ച് പരന്ന് കിടക്കുന്ന കാക്കപ്പൂവും, കണ്ണാന്തളിയും, വേലിയരികലി കോളാമ്പി പൂക്കളും, തെച്ചിയും, മന്ദാരവും, ഒരു പൂങ്കുലയായി തന്നെ വിരിയുന്ന കൃഷ്ണകിരീടവുമെല്ലാം പണ്ട് ഓണക്കാലത്തെ പ്രധാനികളായിരുന്നു. പൂക്കളങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇവരെത്തും.
ഇന്ന് ഡാലിയയും ചെണ്ടുമല്ലിയും റോസാപ്പൂക്കളുമെല്ലാം പുക്കളത്തിലെത്തി. ബെന്തിയും, ജമന്തിയും, വാടമല്ലിയുമെല്ലാം പല നിറങ്ങളിൽ, പല തരത്തിൽ. അരളിയും, ഇലകളും. എന്നുവേണ്ട തോവാളയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ കേരളത്തിലേക്ക് ഒഴുകിയെത്തുകയാണ് ഓണക്കാലത്ത്. പൂക്കളെല്ലാം ഭംഗിയാണ്. പൂക്കളങ്ങളും. എങ്കിലും മലയാളിയുടെ പഴയകാല ഓണം ഓർമകളിൽ നാടൻ പൂക്കളെയും, അവ തേടിയുള്ള ഓണപ്പാച്ചിലുകളേയും മറക്കാനാകില്ല.