
കൊച്ചി: ലോഞ്ച് ചെയ്തു വെറും ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ആറ് മുഴുവൻ സമയ ന്യൂസ് ചാനലുകളെ പിന്തള്ളി ന്യൂസ് മലയാളം 24X7 റേറ്റിംഗ് ചാർട്ടിൽ നാലാമതെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ, 24 എന്നീ ചാനലുകൾ മാത്രമാണ് ഇനി ന്യൂസ് മലയാളത്തിന് മുന്നിലുള്ളത്.
നിലനിൽക്കുന്ന മാതൃകകളെയൊന്നും പിന്തുടരാതെ, വ്യവസ്ഥാപിത ചർച്ചാ പരിപാടികൾ ഒഴിവാക്കി, വാർത്തകൾക്ക് ഒന്നാം പരിഗണന നൽകുന്ന വാർത്താ ശൈലിയുമായാണ് ന്യൂസ് മലയാളം വാർത്താപ്രേക്ഷകരുടെ പ്രധാന പരിഗണനയായി മാറിയത്. വസ്തുതാധിഷ്ടിത റിപ്പോർട്ടിങ്ങും നേർപക്ഷം ചേരുന്ന വിശകലന പരിപാടികളുമാണ് ന്യൂസ് മലയാളത്തിൻ്റെ മുഖമുദ്ര. ന്യൂസ് മലയാളത്തിന് പക്ഷമുണ്ടെങ്കിൽ അത് നേർപക്ഷം മാത്രം. ആ വാർത്താ നയത്തിന് നിങ്ങൾ ഹൃദയാംഗീകാരം നൽകി.
മലയാളി കൂട്ടം കൂടുന്നിടത്തെല്ലാം ന്യൂസ് മലയാളം നിഷ്പക്ഷതയുടെ നേർചിത്രമായി. നീതി നിഷേധങ്ങളുടെ, മനുഷ്യാവകാശ ധ്വംസനങ്ങളുടെ പ്രകൃതി ചൂഷണത്തിൻ്റെ, അഴിമതികളുടെ, ക്രമക്കേടുകളുടെ ഇരുൾത്തിരകളിലേക്ക് ഞങ്ങൾ ക്യാമറ തിരിച്ചു. തുല്യനീതിയുടെയും ലിംഗ രാഷ്ട്രീയത്തിൻ്റെയും ശബ്ദങ്ങൾക്ക് നേരെ എന്നും മൈക്രോഫോണുകൾ നീട്ടിപ്പിടിച്ച് ജനപക്ഷ ശബ്ദമായി. വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത നിലപാടുറപ്പായി. അന്താരാഷ്ട്ര, ദേശീയ വാർത്തകൾക്കും വിനോദ, വ്യവസായ, കായിക വാർത്തകൾക്കുമെല്ലാം ഏത് വാർത്താ വിസ്ഫോടനത്തിൻ്റെ നേരത്തും അർഹമായ ഇടം നൽകി.
ഇന്ത്യയിലെ ആദ്യത്തെ എക്സ്.ആർ. ന്യൂസ് സ്റ്റുഡിയോ അടക്കം ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങളുടെ മികവിലാണ് ന്യൂസ് മലയാളത്തിൻ്റെ വാർത്താപ്രക്ഷേപണം. എന്നാൽ സാങ്കേതികത്തികവ് ഞങ്ങൾക്ക് ഗിമ്മിക്കുകൾക്കായല്ല, വാർത്തയുടെ മൂർച്ചയേറ്റാനുള്ള സാധ്യതയാണ്. പ്രേക്ഷകർ നൽകിയ ഈ ഓണസമ്മാനത്തിന് പകരമായി നിങ്ങളർപ്പിച്ച വിശ്വാസം ആയിരം മടങ്ങായി തിരികെത്തരുമെന്ന് മാത്രം പറഞ്ഞ് ഈ നേട്ടത്തിൽ ഞങ്ങൾ വിനീതരാകുന്നു.