

പിണറായി വിജയനും നേതാക്കളും പറഞ്ഞത് ഒന്നുതന്നെ എന്ന് ഒറ്റവാക്കിൽ പറഞ്ഞ് സിപിഐഎമ്മിനകത്തെ തിരഞ്ഞെടുപ്പ് തോല്‍വി വിവാദങ്ങളെ കുപ്പിയിലിട്ട് മൂടി വെക്കാൻ ശ്രമിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി എം.എ.ബേബി. പിണറായി പറഞ്ഞത് മണ്ഡലത്തിന്റെ കാര്യമാണെന്നും ഊന്നല്‍ നല്‍കേണ്ടതിന് ഊന്നല്‍ കൊടുത്തിട്ടുണ്ടാകാം എന്നും പറഞ്ഞ് പിണറായി വിജയനെ ന്യായീകരിക്കാൻ കൂടി എം.എ ബേബി മടിച്ചില്ല. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും സ്വയം വിമര്‍ശനമുണ്ടെന്നും പാര്‍ട്ടിയുടെ പൊതുസമീപനം അതാണെന്നും എല്ലാവരും വിശദീകരിച്ചത് അത് തന്നെയാണെന്നും പറഞ്ഞ് ബാലൻസിങിന് ശ്രമിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിലെ പാർട്ടിക്കുള്ളിലെ ഭിന്നതയെ ഒളിപ്പിച്ചുവെക്കാൻ പര്യാപ്തമായിരുന്നില്ല, ആ മറുപടി. അതേസമയം പറയേണ്ടതെല്ലാം വൃത്തിക്ക് പറഞ്ഞുകഴിഞ്ഞു എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുമ്പായി ഡൽഹിയിൽ നിർണായക പിബി യോഗം നടന്നുവരികയാണ്. കേരളത്തിലും ബംഗാളിലും തിരുത്തൽ നടപടികളിലേക്ക് സിപിഐഎം കടക്കാനിരിക്കെയുള്ള ഈ യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച വിഷയങ്ങളും ചർച്ചക്ക് വന്നേക്കും.
സിപിഐഎമ്മിലെ പരസ്യവിമർശനം രാഷ്ട്രീയ നീക്കമോ?
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സിപിഐഎമ്മിന്റെ ആഭ്യന്തര ചർച്ചകളിൽ, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ രണ്ട് പക്ഷമുണ്ടായിരുന്നു. ഒരുവശത്ത് സംസ്ഥാന നേതൃത്വവും മറുവശത്ത് കേന്ദ്ര കമ്മിറ്റിയും അതിനെ പിന്തുണക്കുന്ന സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കളും. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്റെ പിൻബലത്തിലാണ്, തോൽവിയുടെ കാരണങ്ങൾ ജനങ്ങളുടെമേൽ ചാരാനുള്ള ശ്രമങ്ങളെ ഐസക് ചോദ്യം ചെയ്യുന്നത്. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രകമ്മിറ്റിയുടെയും റിപ്പോർട്ടുകളിൽ പറഞ്ഞതിനപ്പുറം ഒരുവരി താൻ പറഞ്ഞോ എന്ന് ചോദിക്കുന്നതിലൂടെ താൻ പറയുന്നതാണ് പാർട്ടി നിലപാടെന്നുകൂടി സ്ഥാപിക്കുകയാണ് തോമസ് ഐസക്. 10 വർഷം തുടർച്ചയായി ഭരണത്തിലിരുന്നത് പാർട്ടിയിൽ വലിയ തോതിൽ അഹങ്കാരം വളർത്താൻ കാരണമായെന്നും ജനങ്ങളോട് വിനയത്തോടെ ഇടപെടുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നുമുള്ള സ്വയം വിമർശനം ആവർത്തിക്കുമ്പോൾ ആരെയാണ് അദ്ദേഹം ഉന്നമിടുന്നത് എന്ന് വ്യക്തമാണ്. നേതാക്കൾക്കിടയിലുള്ള അഴിമതി, ആഡംബര ജീവിതം, പാർലമെന്ററി വ്യാമോഹം എന്നിവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും മുകളിൽനിന്ന് താഴേക്ക് തിരുത്തൽ പ്രക്രിയ ആരംഭിക്കുകയും വേണമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ ഉള്ളത്. ഈ തിരുത്തൽ നടപടിയുടെ തുടക്കമാണ് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗം. പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയത് തിരിച്ചടിയായി എന്ന മറ്റൊരു വിലയിരുത്തലും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പാർട്ടി നേതൃത്വവും താഴെത്തട്ടിലുള്ള പ്രവർത്തകരും തമ്മിൽ വലിയ വിടവ് രൂപപ്പെട്ടതായും ഇത് വോട്ടുചോർച്ചക്ക് കാരണമായെന്നുമാണ് നിരീക്ഷണം. എന്നാൽ, ഈ റിപ്പോർട്ടിനെ പൂർണമായും ഉൾക്കൊള്ളാൻ സംസ്ഥാന നേതൃത്വം ഇനിയും തയാറായിട്ടില്ല. തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും വ്യക്തിക്കല്ല, മറിച്ച് പാർട്ടിക്കാകെയാണെന്ന സമവായ നിലപാടിലൂടെ പിണറായി വിജയനെ നേരിട്ടുള്ള വിമർശനങ്ങളിൽനിന്ന് സംരക്ഷിച്ചുനിറുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.
തിരുത്തേണ്ടത് ആര് ?
വ്യക്തിപരമായ വിയോജിപ്പുകൾക്കപ്പുറം പാർട്ടിയുടെ ഭാവിപ്രവർത്തന ശൈലിയെയും ഘടനാപരമായ നിലനിൽപ്പിനെയും സംബന്ധിച്ച അടിസ്ഥാനപരമായ സംഘട്ടനങ്ങളാണ് നിലവിലെ തർക്കത്തിൽ വെളിപ്പെടുന്നത്. പ്രവർത്തനരീതിക്കാണ് മാറ്റംവരേണ്ടതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തലപ്പത്തിരിക്കുന്ന നേതാക്കളുടെയും അവരുമായി ചേർന്നുനിൽക്കുന്നവരുടെയും വാദം. എന്നാൽ തിരുത്തേണ്ടത് നേതാക്കൾ അടക്കമാണെന്ന വാദവും മറുപക്ഷത്ത് സജീവമാണ്. അതിനുതകുന്ന വിധം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് പ്രചാരണം നൽകാനുള്ള നീക്കം സജീവമാണ് താനും. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളിൽ പിണറായി വിജയനെ തിരുത്തുംവിധം തോമസ് ഐസക് ഉയർത്തിയ പരസ്യ വിമർശനങ്ങൾ കൃത്യമായ രാഷ്ട്രീയ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പറയേണ്ടതെല്ലാം വൃത്തിക്ക് പറഞ്ഞിട്ടുണ്ട് എന്ന് ഐസക് ആവർത്തിക്കുമ്പോൾ അതാണ് വ്യക്തമാകുന്നതും. നേതൃതലത്തിൽ മുഖംമാറ്റമില്ലാതെ മുന്നേറാനാവില്ലെന്ന വികാരം സിപിഐഎമ്മിനുള്ളിൽ ശക്തമാണ്. തിരഞ്ഞെടുപ്പ് അവലോകനഘട്ടത്തിൽ പിണറായിക്കും എംവി ഗോവിന്ദനുമെതിരേ അതിരൂക്ഷവിമർശനം കീഴ്ഘടകങ്ങളിലുണ്ടായിരുന്നു. അത് അതേരീതിയിൽ വിശാല സംസ്ഥാനസമിതിയിലും പ്രതിഫലിക്കുമോ എന്നാണ് അറിയേണ്ടത്.
യോഗം സംഘടിപ്പിച്ചത് സംസ്ഥാന കമ്മിറ്റിയുടെ നിർദേശമില്ലാതെ?
തളിപ്പറമ്പിലേയും പയ്യന്നൂരിലേയും സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ നേതൃത്വത്തിനു വീഴ്ച സംഭവിച്ചുവെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് തള്ളി , അണികളെ കുറ്റപ്പെടുത്തുന്ന തരത്തിൽ പിണറായി വിജയൻ സംസാരിച്ചതിൽ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. സ്ഥാനാർഥി നിർണയത്തിലെ വീഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റി സമ്മതിക്കുന്നുവെന്നും ജില്ലാ കമ്മിറ്റി രണ്ടിടത്തും നിർദേശിച്ച പേരുകൾക്ക് അംഗീകാരം നൽകിയതിൽ സംസ്ഥാന കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടേറിയറ്റിനും വീഴ്ചപറ്റി എന്നും സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിമതർ ജയിച്ച പാർട്ടി കോട്ടകളിൽ നേതാക്കളും പ്രവർത്തകരും തമ്മിലുള്ള ബന്ധം നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തുകയും ചെയ്തു. ഇതു രണ്ടിനും വിരുദ്ധമായി, വിമതർക്കു വോട്ടു ചെയ്തവരാണ് തെറ്റുകാരെന്ന കുറ്റപ്പെടുത്തലിന് പൊളിറ്റ് ബ്യൂറോ അംഗം തന്നെ ശ്രമിച്ചതു ശരിയായില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ജനം നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തെരഞ്ഞെടുപ്പ് തോൽവിയെന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം തന്നെയാണ് ഐസക് കഴിഞ്ഞ ദിവസം ആവർത്തിച്ചതും. എന്നാൽ, ജനറൽ സെക്രട്ടറി എം.എ ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പിണറായി വിജയനെ പിന്തുണച്ചതോടെ ഈ വിഷയം വിശാല സംസ്ഥാന സമിതി യോഗത്തിൽ എത്രമാത്രം ഗൗരവത്തോടെ പരിഗണിക്കപ്പെടും എന്നതിൽ ആശങ്ക പരന്നിട്ടുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിശദീകരിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിച്ചത് സിപിഐ.എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശമില്ലാതെയാണെന്ന വെളിപ്പെടുത്തലും ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണ്. സെപ്റ്റംബർ പകുതിയോടെ കോഴിക്കോട്ടു നടക്കാനിരിക്കുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കണ്ണൂർ ജില്ലയിലെ നേതൃമാറ്റം ഉൾപ്പെടെ ചർച്ചയാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണു പെട്ടെന്നു തന്നെ ഈ രണ്ടു മണ്ഡലങ്ങളിൽ മാത്രം വിശദീകരണയോഗം സംഘടിപ്പിച്ചത്.
യോഗത്തിലുയരുമോ ആ ചോദ്യം?
വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിന്റെ കരട് രണ്ടുദിവസങ്ങളിലായിച്ചേർന്ന സി.പി.ഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ളതും പ്രവർത്തനരീതി മാറേണ്ടതിന്റെ നിർദേശം ഉൾക്കൊള്ളുന്നതുമാണ് ഈ രേഖ. ഒമ്പത് പിബി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിശാല സംസ്ഥാനസമിതി നടക്കുക. തിരുത്തൽ നടപടികൾ ഉരുത്തിരിയേണ്ട ആ യോഗത്തിൽ പരിഗണിക്കപ്പെട്ടാലും ഇല്ലെങ്കിലും മാധ്യമപ്രവർത്തകർ ഉന്നയിച്ച എം.വി. ഗോവിന്ദൻ പ്രതികരിക്കാതെ പോയ ആ വിവാദ ചോദ്യം ഉത്തരം കിട്ടാതെ അവിടെ തന്നെ കിടപ്പുണ്ടാകും. സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ തെറ്റ് പറ്റിയത് പാർട്ടിക്കോ, അതോ ജനങ്ങൾക്കോ?