ഇന്ധനക്ഷാമം രൂക്ഷം; ആകാശ യാത്രയ്ക്ക് വില കൂടും; സര്‍ചാര്‍ജ് കൂട്ടി എയര്‍ ഇന്ത്യ

മൂന്ന് ഘട്ടങ്ങളിലായാണ് ഇന്ധന സര്‍ചാര്‍ജ് വര്‍ധനവ് നടപ്പാക്കുക.
ഇന്ധനക്ഷാമം രൂക്ഷം; ആകാശ യാത്രയ്ക്ക് വില കൂടും; സര്‍ചാര്‍ജ് കൂട്ടി എയര്‍ ഇന്ത്യ
Published on
Updated on

പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷത്തിനു പിന്നാലെ ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുത്ത് ആഭ്യന്തര-അന്തര്‍ദ്ദേശീയ റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജ് ഘട്ടംഘട്ടമായി നടപ്പിലാക്കാന്‍ എയര്‍ ഇന്ത്യ.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്കുകളില്‍ മാറ്റം പ്രതിഫലിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് ഇന്ധന സര്‍ചാര്‍ജ് വര്‍ധനവ് നടപ്പാക്കുക. ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപ സര്‍ചാര്‍ജ് ഈടാക്കും. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും 399 രൂപ അധികമായി നല്‍കണം.

ഇന്ധനക്ഷാമം രൂക്ഷം; ആകാശ യാത്രയ്ക്ക് വില കൂടും; സര്‍ചാര്‍ജ് കൂട്ടി എയര്‍ ഇന്ത്യ
ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു

മിഡില്‍ ഈസ്റ്റ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ക്ക് പത്ത് ഡോളര്‍ പുതിയ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ സര്‍ചാര്‍ജ് 40 ഡോളറില്‍ നിന്ന് 60 ഡോളറാക്കി ഉയര്‍ത്തി. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള സര്‍ചാര്‍ജ് 60 ഡോളറില്‍ നിന്ന് 90 ഡോളറായി വര്‍ധിപ്പിച്ചു.

രണ്ടാം ഘട്ടത്തില്‍ യൂറോപ്പ് (125 ഡോളര്‍), വടക്കേ അമേരിക്ക (200 ഡോളര്‍), ഓസ്ട്രേലിയ (200 ഡോളര്‍) എന്നീ റൂട്ടുകളിലും വര്‍ധനവുണ്ടാകും. മാര്‍ച്ച് 12 നു ശേഷം എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് വര്‍ധനവ് ബാധകമാകുക. നേരത്തേ ടിക്കറ്റെടുത്തവര്‍ അധിക തുക നല്‍കേണ്ടതില്ല.

നിലവിലെ യുദ്ധ സാഹചര്യം മൂലം ഇന്ധനലഭ്യത കുറഞ്ഞതും വില കൂടിയതും കാരണം സര്‍വീസുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമാകുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനാണ്.

എയര്‍ ഇന്ത്യക്കു പുറമെ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന.

News Malayalam 24x7
newsmalayalam.com