വിനോദസഞ്ചാരത്തിൽ സർവകാല റെക്കോർഡുമായി ദുബായ്; കഴിഞ്ഞ വർഷമെത്തിയത് 1.95 കോടി സഞ്ചാരികൾ
ദുബായ്: ആഗോള ടൂറിസം ഭൂപടത്തിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ട് 2025ൽ റെക്കോർഡ് നേട്ടവുമായി ദുബായ്. ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025ൽ 1.95 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്. 2024ലെ 18.72 ദശലക്ഷം സന്ദർശകരെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിൻ്റെ വർധനവാണ് 2025ൽ രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം വർഷമാണ് ദുബായ് ടൂറിസം മേഖലയിൽ ഇത്രയും വലിയ വളർച്ച കൈവരിക്കുന്നത്.
2025 ഡിസംബർ മാസം ദുബായ് ടൂറിസത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ മാസമായിരുന്നു. ഒരു മാസത്തിനുള്ളിൽ മാത്രം 20 ലക്ഷത്തിലധികം സഞ്ചാരികളാണ് നഗരത്തിലെത്തിയത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, പുതുവർഷാഘോഷങ്ങൾ എന്നിവയാണ് ഇതിന് വലിയ കരുത്തുപകർന്നത്. അയൽരാജ്യങ്ങളിൽ നിന്നാണ് ദുബായിലേക്ക് എത്തിയ സഞ്ചാരികളിൽ ഭൂരിഭാഗവും.
സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ദുബായിലെ ഹോട്ടൽ മുറികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 2025 അവസാനത്തോടെ ദുബായിൽ 827 പ്രോപ്പർട്ടികളിലായി ആകെ 1,54,264 മുറികൾ പുതിയതായി സജ്ജമായി. സിംഗപ്പൂർ, ബാങ്കോക്ക്, ന്യൂയോർക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളെക്കാൾ കൂടുതൽ ഹോട്ടലുകൾ ഇപ്പോൾ ദുബായിലുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ 'സീൽ ദുബായ് മറീന', ജുമൈറ മർസ അൽ അറബ് എന്നിവ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളായിരുന്നു.
ഭക്ഷണപ്രേമികളെ ആകർഷിക്കുന്നതിനായി മിഷെലിൻ ഗൈഡിൽ ഇടംപിടിച്ച നൂറിലധികം റെസ്റ്റോറന്റുകളും, ലോകോത്തര കായിക വിനോദങ്ങളും ദുബായിയുടെ ഈ വിജയത്തിന് പിന്നിലുണ്ട്. വരും വർഷങ്ങളിൽ എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസും അൽ മക്തൂം വിമാനത്താവളത്തിൻ്റെ വികസനവും പൂർത്തിയാകുന്നതോടെ ടൂറിസം മേഖല ഇനിയും വിപുലീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
