
ജിസിസി രാജ്യങ്ങൾ 2025 അവസാനത്തോടെ ഏകീകൃത ടൂറിസ്റ്റ് വിസാ സംവിധാനം നടപ്പിലാക്കാൻ പദ്ധതിയിടുന്നു. 'ജിസിസി ഗ്രാൻഡ് ടൂർസ്'എന്നറിയപ്പെടുന്ന ഈ വിസാ സംവിധാനം, യൂറോപ്യൻ യൂണിയൻ്റെ ഷെങ്കൻ വിസാ മാതൃകയിൽ പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
30 ദിവസത്തിലധികം ദൈർഘ്യമുള്ള വിസാ കാലാവധി, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഒരേ വിസയുമായി യാത്ര ചെയ്യാനാകും, പ്രാദേശിക ടൂറിസം വളർച്ച, സന്ദർശകരുടെ എണ്ണം വർധിപ്പിക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യം.
അതേസമയം, ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇറാഖ്-കുവൈത്ത് അതിർത്തി തർക്കം വീണ്ടും ചർച്ചയായി. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കാനും അന്താരാഷ്ട്ര ഉടമ്പടികളെ മാനിക്കാനും കൗൺസിൽ ഇറാഖിനോട് ആവശ്യപ്പെട്ടു.
ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ അന്തിമരൂപം ഒരുക്കാനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ജിസിസി രാജ്യങ്ങളിലെ ടൂറിസം രംഗത്തിൻ്റെ സമഗ്ര വികസനത്തിനും ആഗോള വിനോദസഞ്ചാര മാപ്പിൽ ജിസിസിയെ കൂടുതൽ ഇടം നൽകാനും ഇത് സഹായകരമാകും. നിലവിൽ വിവിധ രാജ്യങ്ങളുടെ സാങ്കേതിക സംവിധാനങ്ങളുടെ ഏകീകരണവും, സുരക്ഷാ നടപടികളുടെ സംയോജനവും പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ നടപടി പൂർത്തിയാകുമ്പോൾ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസാ സംവിധാനം നടപ്പിലാകും.