അബുദാബി: മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി യുഎഇയിൽ ഹോട്ട്‌ലൈൻ സൗകര്യം ആരംഭിച്ചു. മയക്കുമരുന്ന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും മയക്കുമരുന്നിൻ്റെ അപകടങ്ങളെക്കുറിച്ച് സമൂഹ അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ദേശീയ സംരംഭങ്ങളും അതോറിറ്റി ആരംഭിച്ചിട്ടുണ്ടെന്ന് നാന ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ച് യുവാക്കളെ, ലക്ഷ്യം വച്ചുള്ള വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളിൽ ഇതും ഉൾപ്പെടുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. രഹസ്യ വിവരം നൽകുന്നതിൻ്റെ ഭാഗമായി കടത്തുകാരെയും ഡീലർമാരെയും പിടികൂടാനുമുള്ള സഹായങ്ങൾ നൽകുന്നവർക്ക് പ്രതിഫലവും നൽകും.
അബുദാബിയിൽ നടന്ന യുഎഇ ഗവൺമെൻ്റിൻ്റെ വാർഷിക യോഗത്തിൽ സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന "ദേശീയ മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങൾ" എന്ന പ്രധാന സെഷനിൽ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിൻ്റെ നേട്ടങ്ങൾ ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ എടുത്തുപറഞ്ഞു.
മയക്കുമരുന്ന് നിർമാർജനം ചെയ്യുന്നതിനുള്ള ദേശീയ ശ്രമങ്ങളെ ഏകീകരിക്കുകയും മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും സമൂഹത്തെയും ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് നാന സ്ഥാപിക്കുന്നതിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.
ആഗോള സുരക്ഷയെ പിന്തുണയ്ക്കുന്നതിലൂടെ മയക്കുമരുന്നിനെതിരെ പോരാടുന്നതിൽ യുഎഇ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് ഷെയ്ഖ് സായിദ് ചൂണ്ടിക്കാട്ടി. 24 രാജ്യങ്ങളുമായി രാജ്യം സഹകരണം വികസിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വലിയ അളവിൽ മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിന് സാധിച്ചിട്ടുണ്ട്.
മയക്കുമരുന്നുകളും മനസിനെ മാറ്റുന്ന വസ്തുക്കളും പ്രോത്സാഹിപ്പിക്കുന്ന 2,297 വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കണ്ടെത്തി തടഞ്ഞുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.