ഒടുവിൽ ടിക്-ടോക്കിൻ്റെ നിയന്ത്രണം വിട്ടുകൊടുത്ത് ബൈറ്റ് ഡാൻസ്; നിരോധനം നീക്കി യുഎസ്
അൽഗോരിതത്തിന് പൂർണ അമേരിക്കൻ നിയന്ത്രണം നൽകിയതോടെ ഷോർട്ട് വീഡിയോ ആപ്പായ ടിക് -ടോക് അമേരിക്കയിൽ പ്രവർത്തനം തുടരും. ഇതോടെ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള ആപ്പിൻമേൽ നിലനിന്നിരുന്ന നിരോധന ഭീഷണി നീങ്ങി. ടിക് -ടോക് അൽഗോരിതത്തിന് അമേരിക്കൻ ഡാറ്റയനുസരിച്ചുള്ള പരിശീലനവും ലഭ്യമാക്കും.
200 മില്യൺ അമേരിക്കൻ ഉപയോക്താക്കളാണ് ആപ്പിനുള്ളത്. ഡോണൾഡ് ട്രംപിന്‍റെ ആദ്യ പ്രസിഡന്‍സി മുതലാണ് ടിക് ടോക്കുമായുള്ള നിയമയുദ്ധം ആരംഭിച്ചത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ടിക്-ടോക്കിനെ ബൈറ്റ്ഡാൻസിൽ നിന്ന് വേർപ്പെടുത്താൻ യുഎസ് നേരത്തെ തന്നെ സമ്മർദം ചെലുത്തിയിരുന്നു. തുടർന്ന് 2024ൽ ഫെഡറൽ നിയമം പാസാക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ യുഎസ് ഓപ്പറേറ്റേഴ്സിന് ടിക് ടോക് ഉടമസ്ഥാവകാശം വിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യുഎസ് ഉപയോക്താക്കളുടെ ഡേറ്റ കൈമാറാൻ ചൈന ബൈറ്റ് ഡാൻസിനോട് ആവശ്യപ്പെടുമെന്നായിരുന്നു പ്രധാന ആശങ്ക. പിന്നാലെയാണ് നിയമയുദ്ധവും ഒടുവിൽ സർക്കാർ ആവശ്യം അംഗീകരിച്ച് പ്രവർത്തനം തുടരുന്നതും.
പുതിയ കരാർ അനുസരിച്ച് 19.9 ശതമാനമാണ് ബൈറ്റ് ഡാൻസിൻ്റെ പങ്കാളിത്തം. യുഎസ് നിക്ഷേപകർക്ക് 80 ശതമാനം ഓഹരിയും ഉണ്ടാവും. ഈ നിക്ഷേപകർക്കെല്ലാം ടിക്-ടോക്കിൻ്റെ പ്രവർത്തനത്തിലും ഉള്ളടക്കത്തിലും സ്വാധീനം ചെലുത്തുവാനും കഴിയും. ഒറാക്കിൾ, സിൽവർലേക്ക്, യുഎഇ ആസ്ഥാനമായുള്ള എംജിഎക്സ് എന്നീ കമ്പനികൾക്കാണ് നിലവിൽ ടിക്-ടോക്കിൽ ഓഹരി കൂടുതൽ.ടിക്-ടോക്കിലെ മുൻ ഓപ്പറേഷൻസ് മേധാവിയായിരുന്ന ആഡം പ്രെസറാണ് യുഎസ് ടിക്-ടോക്കിൻ്റെ സിഇഒ.

