

ഫിലിപ്പീൻസിൽ വിഷാംശമുള്ള ഞണ്ട് കഴിച്ച് ഫുഡ് വ്ലോഗർക്ക് ദാരുണാന്ത്യം. പ്രമുഖ ഫുഡ് ഇൻഫ്ലുവൻസറായ എമ്മ അമിത് ആണ് ഫെബ്രുവരി 6 ന് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം വീടിനടുത്തുള്ള കണ്ടൽക്കാടുകളിൽ നിന്ന് ഷെൽഫിഷുകളെയും ഞണ്ടിനെയും പിടിക്കാനിറങ്ങിയപ്പോഴാണ് എമ്മയ്ക്ക് 'ഡെവിൾ ക്രാബ്' എന്ന വിഷഞണ്ടിനെ ലഭിക്കുന്നത്. ഞണ്ടിനെ പാകം ചെയ്യുന്നതിൻ്റെയും കഴിക്കുന്നതിൻ്റെയും വീഡിയോ എമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഞണ്ട് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അസ്വസ്ഥതകൾ അനുഭവപ്പെട്ട എമ്മയ്ക്ക് അപസ്മാരം ഉണ്ടായി. രണ്ട് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു എമ്മയുടെ മരണം.
സംഭവത്തിന് ശേഷം, ഈ ഞണ്ടുകളെ കഴിക്കുന്നത് ഒഴിവാക്കാൻ പ്യൂർട്ടോ പ്രിൻസെസ നിവാസികൾക്ക് ഗ്രാമ മുഖ്യയായ ലാഡി ജെമാങ് അടിയന്തര മുന്നറിയിപ്പ് നൽകി.ജീവൻ കൊണ്ട് ചൂതാട്ടം നടത്തരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
ടോക്സിക് റീഫ് ക്രാബ്സ് എന്നറിയപ്പെടുന്ന ഡെവിൾ ക്രാബ്സ് ഇൻഡോ-പസഫിക് മേഖലയിലുടനീളമുള്ള പവിഴപ്പുറ്റുകളിൽ വസിക്കുന്ന ഒരു തരം ഞണ്ടാണ് . പഫർഫിഷിൽ കാണപ്പെടുന്ന സാക്സിടോക്സിൻ, ടെട്രോഡോടോക്സിൻ തുടങ്ങിയ മാരകമായ ന്യൂറോടോക്സിനുകളാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്. കണ്ണുകൾക്ക് നല്ലതായി തോന്നുമെങ്കിലും ഇവയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ ആളുകളെ കൊല്ലാൻ കഴിയുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.