
വർഷങ്ങളായി അച്ഛൻ മനസ്സിൽ സൂക്ഷിച്ച ഒരാഗ്രഹം സർപ്രൈസായി സഫലമാക്കി കയ്യടി നേടുകയാണ് കണ്ണൂരിലെ രണ്ട് സഹോദരങ്ങൾ. ഒട്ടും പ്രതീക്ഷിക്കാതെ സമ്മാനം കയ്യിൽ കിട്ടിയ അച്ഛൻ പ്രദീപന്റെ കണ്ണ് നിറഞ്ഞത് അച്ഛനും മക്കളും തമ്മിലുള്ള സ്നേഹത്തിന്റെ കാഴ്ചയുമായി.
കഴിഞ്ഞ 30 ലേറെ വർഷങ്ങളായി കണ്ണൂർ തോട്ടടയിലെ ഒ.പി. പ്രദീപന്റെ യാത്രകളെല്ലാം തന്റെ സ്‌പ്ലെണ്ടർ ബൈക്കിലാണ്. സ്‌പ്ലെൻഡറിൽ യാത്ര ചെയ്യുമ്പോഴും പ്രദീപന്റെ ഉള്ളിൽ വലിയൊരു ആഗ്രഹമുണ്ടായിരുന്നു. ഒരു ബുള്ളറ്റ്. ആ ആഗ്രഹം അറിയാവുന്നവരായിരുന്നു മക്കളായ ആദർശും അശ്വിനും. ഏകദേശം 14 വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ മനസ് വായിച്ച് മനസിലാക്കിയ മക്കള്‍ ആ ആഗ്രഹം കഴിഞ്ഞ ദിവസം സഫലമാക്കി. അത് അച്ഛന് ഒരൊന്നൊന്നര സർപ്രൈസുമായി.
പ്രവാസിയായിരുന്ന പ്രദീപൻ നാട്ടിൽ തിരിച്ചെത്തി ഇലക്ട്രിക്കൽ ജോലി ചെയ്തു വരികയാണ്. മക്കൾ ഉപയോഗിച്ച് കൊണ്ടിരുന്ന ബൈക്ക് മാറ്റി പുതിയത് വാങ്ങുന്ന കാര്യം പറഞ്ഞപ്പോഴും അതൊരു റോയൽ എൻഫീൽഡ് ബുള്ളറ്റായിരിക്കുമെന്ന് ഒരു സൂചനയും നൽകിയിരുന്നില്ല. അച്ഛൻ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം ഒരു സർപ്രൈസ് നിമിഷത്തിൽ സാധ്യമാക്കുകയായിരുന്നു മക്കൾ രണ്ടുപേരും.
ഒന്ന് മനസ് വെച്ചാൽ ഒരു ബുള്ളറ്റ് ബൈക്ക് വാങ്ങാമായിരുന്നെങ്കിലും മക്കളുടെ പഠനം, സ്വന്തമായൊരു വീട് തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയതിനാൽ ആ ആഗ്രഹം ഉള്ളിലൊതുക്കുകയിരുന്നു പ്രദീപൻ. എങ്കിലും ബുള്ളറ്റ് എവിടെ കണ്ടാലും അതിനെയൊന്ന് തൊട്ടുതലോടും. ഈ സ്നേഹമറിഞ്ഞ് പ്രവർത്തിച്ച മക്കൾ ഞെട്ടിച്ചു കളഞ്ഞെന്ന് പ്രദീപൻ പറയുന്നു. ഷോറൂമിൽ നിന്ന് ബൈക്കിന്റെ താക്കോൽ അച്ഛന് കൈമാറുന്നതും തുടർന്നുള്ള നിമിഷങ്ങളും അശ്വിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ മക്കളായാൽ ഇങ്ങനെ വേണമെന്ന് കണ്ടവരും അഭിപ്രായപ്പെട്ടു.