91 വർഷത്തിനിടെ ആദ്യം; ഒരു പന്ത് പോലുമെറിയാനാകാതെ അഫ്ഗാനിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ഏഷ്യയില്‍ ഇതിനു മുമ്പ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്
91 വർഷത്തിനിടെ ആദ്യം; ഒരു പന്ത് പോലുമെറിയാനാകാതെ അഫ്ഗാനിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം  ഉപേക്ഷിച്ചു
Published on

അഫ്ഗാനിസ്താന്‍ - ന്യൂസിലന്‍ഡ് പരമ്പരയിലെ ഏക ടെസ്റ്റ് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഇതോടെ നാണക്കേടിലായത് ഇന്ത്യയാണ്. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോര്‍ട്സ് കോംപ്ലക്സായിരുന്നു മത്സരത്തിന്റെ വേദി. അഞ്ചാം ദിനമായ വെള്ളിയാഴ്ചയും മഴയെ തുടര്‍ന്ന് ടോസ് നിര്‍ണയിക്കാന്‍ സാധിച്ചില്ല. 91 വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ മണ്ണില്‍ പന്ത് പോലും എറിയാതെ ഒരു ടെസ്റ്റ് മത്സരം ഉപേക്ഷിക്കുന്നത് ഇതാദ്യമായാണ്.

ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ഏഷ്യയില്‍ ഇതിനു മുമ്പ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്. 1998 ല്‍ ഫൈസലാബാദില്‍ പാകിസ്താനും സിംബാബ്‌വെയും തമ്മില്‍ നടന്ന മത്സരമായിരുന്നു അത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത് വെറും ഏഴ് ടെസ്റ്റുകള്‍ മാത്രമാണ്.


വെള്ളിയാഴ്ച സ്റ്റേഡിയത്തിലെ സാഹചര്യം വിലയിരുത്തിയ ശേഷം മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രേറ്റര്‍ നോയിഡ ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിറ്റിക്കാണ് ഗ്രൗണ്ടിന്റെ ചുമതല. എങ്കിലും വേദി അനുവദിച്ച ബിസിസിഐ, സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ വേണ്ടവിധത്തില്‍ വിലയിരുത്തിയില്ലെന്നാണ് വിമര്‍ശനം.

കനത്ത മഴ, സംഘാടനത്തിലെ പ്രശ്‌നങ്ങൾ, ഗ്രൗണ്ടിലെ മോശം ഡ്രെയിനേജ് സംവിധാനം, പരിചയസമ്പന്നരല്ലാത്ത ഗ്രൗണ്ട് സ്റ്റാഫ്സ് തുടങ്ങിയ പല സംവിധാനങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ആഭ്യന്തര സംഘര്‍ഷം കാരണം അഫ്ഗാനിസ്താനില്‍ കളിക്കാന്‍ ന്യൂസിലന്‍ഡ് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ മത്സരം ഇന്ത്യയിലാക്കിയത്. അഫ്ഗാന്‍ ടീമിന് നേരത്തേ തന്നെ ഇന്ത്യ പരിശീലനത്തിനും മറ്റും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്.


ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ മഴയുണ്ടായിരുന്നു. ഡ്രെയിനേജ് സംവിധാനം മോശമായതോടെ ഗ്രൗണ്ട് മത്സരത്തിന് സജ്ജമാക്കാന്‍ സാധിക്കാതെ വന്നു. എന്നാല്‍ മഴമാറി നിന്ന രണ്ടാം ദിനവും ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ സാധിക്കാതിരുന്നതോടെയാണ് വിമര്‍ശനങ്ങള്‍ വന്നത്. ഗ്രൗണ്ടിലെ ഈര്‍പ്പം മാറ്റാന്‍ യാതൊരു ആധുനിക സംവിധാനങ്ങളും ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഉണ്ടായിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com