
അർജന്റീനയെ തകർത്ത് ഫിഫ ഫുട്സാൽ കിരീടം സ്വന്തമാക്കി ബ്രസീൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയെ ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ അർജന്റീനയ്ക്ക് ഫെറാവോയിലൂടെ ബ്രസീൽ ആദ്യ പ്രഹരം നൽകി. ആദ്യ ഗോൾ വീണ് മിനിറ്റുകൾക്കുള്ളിൽ റാഫയിലൂടെ ബ്രസീൽ വീണ്ടും ലീഡെടുത്തു. സ്കോർ 2 - 0. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മാറ്റിയാസ് റോസയിലൂടെ അർജന്റീന തിരിച്ചടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. അർജന്റീയുടെ തിരിച്ചടി ശ്രമങ്ങളെ തടുത്തിട്ട ബ്രസീൽ ഗോൾകീപ്പർ വില്ലിയനാണ് കളിയിലെ താരം.
ബ്രസീൽ ആറാം തവണയാണ് ഫുട്സാൽ കിരീടം ജന്മനാട്ടിലേക്കെത്തിക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് അർജന്റീന ഫൈനലിൽ തോൽക്കുന്നത്. ബ്രസീൽ താരം ഡൈഗോ ഗോൾഡൻ ബോൾ സ്വന്തമാക്കിയപ്പോൾ സഹതാരം മർലോണിനാണ് സിൽവർ ബോൾ പുരസ്കാരം. യുക്രൈൻ താരം റോസ്റ്റിസ്ലാവ് വെങ്കല ബോൾ സ്വന്തമാക്കി.. ബ്രസീൽ താരം മാർസെൽ ഗോൾഡൻ ബൂട്ടും അർജന്റൈൻ താരം ഡാനിൽ അബാക്ഷിൻ സിൽവർ ബൂട്ടും സ്വന്തമാക്കി.
ഫ്രാൻസിനെ തോൽപ്പിച്ച യുക്രൈൻ ടൂർണമെന്റിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഫ്രാൻസിന്റെ പരാജയം. ഉസ്ബെകിസ്ഥാനിലാണ് മത്സരം നടന്നത്.