

മുംബൈ: ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ രൂക്ഷവിമർശനമാണ് ബിസിസിഐക്ക് നേരിടേണ്ടി വന്നത്. ശശി തരൂരിനെ പോലുള്ള രാഷ്ട്രീയ നേതാക്കളും ആരാധകരും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
അതേസമയം, കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല. ഡിസംബർ 15 മുതൽ ജനുവരി 15 വരെ വടക്കേ ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ വേദികളെ കുറിച്ച് പുനരവലോകനം നടത്തുമെന്നാണ് ബിസിസിഐ ഉപാധ്യക്ഷൻ അറിയിച്ചിരിക്കുന്നത്.
"മൂടൽമഞ്ഞ് കാരണം മത്സരം റദ്ദാക്കേണ്ടി വന്നു. ജനങ്ങൾ അതിൽ അസ്വസ്ഥരായിരുന്നു. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള ഉത്തരേന്ത്യയിലെ മത്സരങ്ങൾ ദക്ഷിണേന്ത്യയിലേക്ക് മാറ്റണോ അതോ പശ്ചിമ ഇന്ത്യയിലേക്ക് മാറ്റണോ എന്ന് തീരുമാനിക്കാൻ ഞങ്ങൾ മാച്ച് ഷെഡ്യൂൾ പുനഃപരിശോധിക്കേണ്ടതുണ്ട്. കനത്ത മൂടൽമഞ്ഞ് ആഭ്യന്തര മത്സരങ്ങളെയും ബാധിക്കുന്നുണ്ട്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്," ശുക്ല എഎൻഐയോട് പറഞ്ഞു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ടി20 മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ വച്ച് നടക്കും. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള കാലയളവിൽ ആഭ്യന്തര മത്സരങ്ങളായ വിജയ് ഹസാരെ ട്രോഫി ഏകദിന ഓവർ ടൂർണമെൻ്റ് ഡിസംബർ 24 മുതൽ ജനുവരി 18 വരെ നടക്കും. ജയ്പൂർ ടൂർണമെൻ്റിൻ്റെ വേദികളിൽ ഒന്നാണ്.
ലഖ്‌നൗവിൽ ബുധനാഴ്ച വായു ഗുണനിലവാര സൂചിക അപകടകരമായ ശ്രേണിയിൽ 400ന് മുകളിലായാണ് ഉണ്ടായിരുന്നത്. ഇത് കളിക്കാരുടെ ആരോഗ്യത്തോടുള്ള ബിസിസിഐയുടെ പ്രതിബദ്ധതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പരിശീലനത്തിനിടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ സർജിക്കൽ മാസ്ക് ധരിച്ചാണ് ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
ലഖ്‌നൗവിൽ മത്സരം നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദ്യം ചെയ്തു. "ബിസിസിഐ... ലഖ്‌നൗവിൽ ആരാണ് മത്സരം സംഘടിപ്പിച്ചത്? നിങ്ങൾക്ക് അൽപ്പം പോലും നാണമില്ലേ" ആരാധകരിൽ ഒരാൾ എക്സിൽ കുറിച്ചു.
"ലഖ്‌നൗവിലെ മൂടൽമഞ്ഞ് ആരെയും രക്ഷിക്കാറില്ല. ബിസിസിഐയുടെ മൗനം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്," മറ്റൊരാൾ കുറിച്ചു.
പുകപോലത്തെ മഞ്ഞ് മൂടിയ ഗ്രൗണ്ടിൻ്റെ ചിത്രം പങ്കുവച്ച് "ക്രിക്കറ്റ് താരങ്ങൾ ഇവിടെ കളിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ടോ" എന്ന് മറ്റൊരു ആരാധകനും ചോദിച്ചു.