
ബ്രയാൻ ലാറയോടുള്ള ആദരസൂചകമായാണ് 400 എന്ന സ്വപ്നസമാനമായ കടമ്പയ്ക്ക് 33 റൺസകലെ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചതെന്ന് ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ വിയാൻ മുൾഡർ. ബ്രയാൻ ലാറ ഒരു ഇതിഹാസമാണെന്നും ആ റെക്കോർഡ് അദ്ദേഹത്തിൻ്റേതായി തന്നെ തുടരട്ടെയെന്നും മുൾഡർ പറഞ്ഞു. 367 റൺസ് നേടി പുറത്താകാതെ നിൽക്കെയാണ് നായകൻ മുൾഡർ ടീമിൻ്റെ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
"ഒന്നാമതായി ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യത്തിന് സ്കോർ ബോർഡിൽ റൺസായിരുന്നു. അതിനാൽ ഇനി പന്തെറിയേണ്ടതുണ്ടെന്ന് ഞാൻ തീരുമാനിച്ചു. രണ്ടാമതായി, ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്. ആ പദവിയിലുള്ള ഒരാൾക്ക് ആ റെക്കോർഡ് നിലനിർത്താൻ അർഹതയുണ്ട്. എനിക്ക് വീണ്ടും 400നടുത്തായി റൺ സ്കോർ ചെയ്യാൻ അവസരം ലഭിച്ചാലും, ഞാൻ ഇതേ രീതിയിൽ തന്നെ ഡിക്ലയർ ചെയ്യും. ഞാൻ ഷുക്സിനോട് (ശുക്രി കോൺറാഡ്) സംസാരിച്ചു, അവനും അങ്ങനെ തന്നെ തോന്നി. ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്, ആ റെക്കോർഡ് അദ്ദേഹത്തിൻ്റേതായി തന്നെ തുടരട്ടെ," വിയാൻ മുൾഡർ പറഞ്ഞു.
"ഞാൻ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയ കാലത്ത് എനിക്ക് അത്ര നല്ല നിലവാരം ഉണ്ടായിരുന്നില്ല. ടീമിൽ നിന്ന് വിരമിച്ച കളിക്കാരിൽ നിന്ന് ബാറ്റിങ് പഠിക്കാനും എൻ്റെ കളി മെച്ചപ്പെടുത്താനും അവർ ധാരാളം അവസരങ്ങൾ നൽകി. ഇംഗ്ലണ്ടിലേക്ക് പോയത് കളിയിലെ സാങ്കേതിക വശങ്ങൾ കൂടുതലായി മനസിലാക്കാൻ എന്നെ സഹായിച്ചു. ഞാൻ എങ്ങനെയുള്ള ക്രിക്കറ്റ് കളിക്കാരനാണ് ആകേണ്ടതെന്ന് മനസിലാക്കാൻ അതെന്നെ സഹായിച്ചു. സിംബാബ്‌വെയുടെ മുഖ്യ പരിശീലകൻ ജസ്റ്റിൻ സിമ്മൺസ് എന്റെ വളർച്ചയിൽ വളരെയധികം സഹായിച്ചു. ഷോർട്ട് ബോളിനെതിരായ എൻ്റെ ബാറ്റിങ് ശൈലിയെ അദ്ദേഹം ഏറെ സഹായിച്ചു," വിയാൻ നന്ദിയോടെ സ്മരിച്ചു.
തലേന്ന് രാത്രിയിലെ ചിന്തകളെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. "നിങ്ങളുടെ ചെവികൾക്കിടയിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. എനിക്ക് ധാരാളം ചിന്തകളുണ്ടായിരുന്നു. നോ ബോളിൽ പുറത്തായ സംഭവത്തെ ചൊല്ലി ധാരാളം നെഗറ്റീവ് ചിന്തകൾ മനസിൽ ഉണ്ടായിരുന്നു. ഒപ്പം ധാരാളം പോസിറ്റീവ് ചിന്തകളും മനസിലുണ്ടായിരുന്നു. എനിക്ക് പോസിറ്റീവായി തുടരാൻ തന്നെയാണ് ആഗ്രഹമുണ്ടായിരുന്നത്. ക്രീസിലായിരിക്കുമ്പോൾ എൻ്റെ ഷൂസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, മനസിൽ പാട്ടുകൾ പാടുകയും ചെയ്യുകയായിരുന്നു," വിയാൻ മത്സര ശേഷം പറഞ്ഞു.
മത്സരത്തിനിടെ ബാറ്റിങ്ങിൽ ഏകാഗ്രത നേടാനായി മനസിൽ പാടിക്കൊണ്ടിരുന്ന പാട്ട് ഏതാണെന്നും വിയാൻ മുൾഡർ മത്സര ശേഷം വെളിപ്പെടുത്തി
"സിംബാബ്‌വെക്കെതിരായ ടെസ്റ്റിൻ്റെ രണ്ടാം ദിനമായ ഇന്ന് പ്രഭാതഭക്ഷണ സമയത്ത്, 277 എന്നത് ഒരു അരങ്ങേറ്റ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണെന്ന് ആരോ പറഞ്ഞു. അതിനാൽ അതായിരുന്നു ആദ്യത്തെ തടസം. ഹാഷിം അംലയുടെ സ്കോർ മറികടന്നപ്പോൾ മാത്രമാണ് ഞാൻ 312 റൺസ് നേടിയതെന്ന് മനസിലായത്," വിയാൻ മുൾഡർ വിശദീകരിച്ചു.
മത്സരത്തിനിടെ ബാറ്റിങ്ങിൽ ഏകാഗ്രത നേടാനായി മനസിൽ പാടിക്കൊണ്ടിരുന്ന പാട്ട് ഏതാണെന്നും വിയാൻ മുൾഡർ മത്സര ശേഷം വെളിപ്പെടുത്തി. ബംഗ്ലാദേശിൽ കളിക്കുമ്പോൾ മുമ്പ് കേട്ടൊരു 'ആഫ്രിക്കാൻസ്' ഗാനമായിരുന്നു അത്. ഇന്ന് അത് ക്രാൻബെറിസിന്റെ സോംബി ഗാനമാണ്.