

ഡൽഹി: ശീതകാലത്തെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ബിസിസിഐ ഉപാധ്യക്ഷൻ രാജീവ് ശുക്ലയോട് പരസ്യമായി അഭ്യർഥിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ശീതകാല മത്സരങ്ങൾ (ഡിസംബർ 15 മുതൽ ജനുവരി 15 വരെ) കേരളത്തിൽ നടത്തിക്കൂടേയെന്നായിരുന്നു ശശി തരൂരിൻ്റെ ചോദ്യം.
ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നതിനെ ശശി തരൂർ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇരുവരും തമ്മിൽ പാർലമെൻ്റിന് മുന്നിൽ വച്ച് നടത്തിയ സൗഹൃദ സംഭാഷണത്തിൻ്റെ വീഡിയോ എഎൻഐ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
"രാജീവ് ജി ജനുവരിയിൽ വടക്കേ ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്യുന്നതിന് പകരമായി കേരളം പോലുള്ള സ്ഥലങ്ങൾ പരിഗണിച്ചൂടേ നിങ്ങൾക്ക്? നിങ്ങൾ കേരളത്തിലേക്ക് വരൂ," എന്നാണ് ശശി തരൂർ ഉന്നയിച്ച ആവശ്യം.
അതേസമയം, ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള സമയത്തെ മാച്ച് ഷെഡ്യൂളുകൾ വീണ്ടും പുനഃപരിശോധിക്കുമെന്നും, ആ കാലയളവിലെ മത്സരങ്ങളെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ ഇക്കാര്യം മനസിൽ വെക്കാമെന്നും രാജീവ് ശുക്ല അറിയിച്ചു.
"കേരളത്തിന് ഗ്രൌണ്ടുകൾ കിട്ടാറുണ്ടല്ലോ.. ഇതെല്ലാം റോട്ടേഷൻ സമ്പ്രദായപ്രകാരമാണല്ലോ നടക്കുന്നത്. അപ്പോൾ ഉറപ്പായും കിട്ടുമല്ലോ... എന്തായാലും കുറച്ച് മത്സരങ്ങൾ കേരളത്തിലേക്കും കൊണ്ടുവരാൻ ശ്രമിക്കാം," രാജീവ് ശുക്ല പറഞ്ഞു. അതല്ലേ നല്ലതെന്ന് ശശി തരൂരും ചിരിയോടെ സമ്മതിച്ചു.
"മൂടൽമഞ്ഞ് കാരണം മത്സരം റദ്ദാക്കേണ്ടി വന്നു. ജനങ്ങൾ അതിൽ അസ്വസ്ഥരായിരുന്നു. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള ഉത്തരേന്ത്യയിലെ മത്സരങ്ങൾ ദക്ഷിണേന്ത്യയിലേക്ക് മാറ്റണോ അതോ പശ്ചിമ ഇന്ത്യയിലേക്ക് മാറ്റണോ എന്ന് തീരുമാനിക്കാൻ ഞങ്ങൾ മാച്ച് ഷെഡ്യൂൾ പുനഃപരിശോധിക്കേണ്ടതുണ്ട്. കനത്ത മൂടൽമഞ്ഞ് ആഭ്യന്തര മത്സരങ്ങളെയും ബാധിക്കുന്നുണ്ട്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്," ശുക്ല എഎൻഐയോട് പറഞ്ഞു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ടി20 മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ വച്ച് നടക്കും. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള കാലയളവിൽ ആഭ്യന്തര മത്സരങ്ങളായ വിജയ് ഹസാരെ ട്രോഫി ഏകദിന ഓവർ ടൂർണമെൻ്റ് ഡിസംബർ 24 മുതൽ ജനുവരി 18 വരെ നടക്കും. ജയ്പൂർ ടൂർണമെൻ്റിൻ്റെ വേദികളിൽ ഒന്നാണ്.
ലഖ്‌നൗവിൽ ബുധനാഴ്ച വായു ഗുണനിലവാര സൂചിക അപകടകരമായ ശ്രേണിയിൽ 400ന് മുകളിലായാണ് ഉണ്ടായിരുന്നത്. ഇത് കളിക്കാരുടെ ആരോഗ്യത്തോടുള്ള ബിസിസിഐയുടെ പ്രതിബദ്ധതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പരിശീലനത്തിനിടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ സർജിക്കൽ മാസ്ക് ധരിച്ചാണ് ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
ലഖ്‌നൗവിൽ മത്സരം നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദ്യം ചെയ്തു. "ബിസിസിഐ... ലഖ്‌നൗവിൽ ആരാണ് മത്സരം സംഘടിപ്പിച്ചത്? നിങ്ങൾക്ക് അൽപ്പം പോലും നാണമില്ലേ" ആരാധകരിൽ ഒരാൾ എക്സിൽ കുറിച്ചു.
"ലഖ്‌നൗവിലെ മൂടൽമഞ്ഞ് ആരെയും രക്ഷിക്കാറില്ല. ബിസിസിഐയുടെ മൗനം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്," മറ്റൊരാൾ കുറിച്ചു.
പുകപോലത്തെ മഞ്ഞ് മൂടിയ ഗ്രൗണ്ടിൻ്റെ ചിത്രം പങ്കുവച്ച് "ക്രിക്കറ്റ് താരങ്ങൾ ഇവിടെ കളിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ടോ" എന്ന് മറ്റൊരു ആരാധകനും ചോദിച്ചു.