

ചെന്നൈ: ഐപിഎൽ മിനി താരലേലം കൂടി പൂർത്തിയായതോടെ വരുന്ന സീസണിലേക്കുള്ള ഐപിഎൽ ഫ്രാഞ്ചൈസികളുടെ ടീം ഘടന ഏകദേശം വ്യക്തമായിട്ടുണ്ട്. മിനി താരലേലത്തിൽ ഏറ്റവുമധികം പണമെറിഞ്ഞ് കളിക്കാരെ റാഞ്ചിയ ടീമുകളിൽ മുന്നിലുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സുമാണ്.
മലയാളി താരം സഞ്ജു സാംസൺ കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ഇക്കുറി കിരീടം തിരിച്ചുപിടിക്കാൻ ഒരുങ്ങിത്തന്നെയാണ് ടൂർണമെൻ്റിന് എത്തുക. എം.എസ്. ധോണിയുടെ ചെന്നൈയെ നയിക്കാൻ റുതുരാജ് ഗെയ്ക്ക്‌വാദ് എന്ന നായകനുണ്ട്. ഇക്കുറി വൈസ് ക്യാപ്റ്റൻ പദവി സഞ്ജുവിന് ലഭിക്കാൻ സാധ്യതയേറെയാണ്.
കഴിഞ്ഞ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായത് അവരുടെ ഗെയിം ഫിലോസഫിയിലെ താളപ്പിഴകളാണ്. അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ജേതാക്കളായ ടീം കാലഘട്ടത്തിനനുസരിച്ച് പരിഷ്ക്കരിക്കാൻ വിമുഖത കാട്ടിയെന്നിടത്താണ് കഴിഞ്ഞ സീസണിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയത്.
മിനിലേലത്തിൽ ആകെ നാല് താരങ്ങളെയാണ് ചെന്നൈ സ്വന്തമാക്കിയത്. 20 വയസുകാരനായ പ്രശാന്ത് വീർ, 19കാരനായ കാർത്തിക് ശർമ എന്നീ താരങ്ങൾക്ക് 14.2 കോടി രൂപ വീതമാണ് ചെന്നൈ സൂപ്പർ കിങ്സ് നൽകിയത്. അൺക്യാപ്ഡ് താരങ്ങൾക്ക് ഇത്രയധികം തുക നൽകി ടീമിലെടുക്കുന്നത് ഇതാദ്യമായാണ്.
വിദേശ താരങ്ങളേക്കാൾ ഇന്ത്യൻ യുവതാരങ്ങൾക്കായി കാശെറിഞ്ഞത് ചെന്നൈ മാനേജ്‌മെൻ്റിൻ്റെ ദീർഘവീക്ഷണം തന്നെയാണ് കാണിക്കുന്നത്. വെസ്റ്റ് ഇൻഡീസ് സ്പിൻ ഓൾറൗണ്ടർ അകേൽ ഹുസൈനെയും 30 വയസുള്ള ഓസീസ് വിക്കറ്റ് കീപ്പർ മാത്യു ഷോർട്ടിനെയും ചെന്നൈ തട്ടകത്തിലെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ മികച്ചൊരു വെടിക്കെട്ട് ഓപ്പണറുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിൻ്റെ ആദ്യ ഇലവനിൽ പ്രതിഫലിച്ചിരുന്നു. ന്യൂസിലൻഡ് ഓപ്പണർ രചിൻ രവീന്ദ്ര ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ തിളങ്ങിയെങ്കിലും പിന്നീട് നിറംമങ്ങി. റുതുരാജ് ഗെയ്ക്ക്‌വാദ് ആയിരുന്നു ഓപ്പണിങ്ങിൽ മറുവശത്ത്. ടൂർണമെൻ്റിൽ നായകനായും ഓപ്പണറായും താരം തിളങ്ങിയിരുന്നു. അതേസമയം, പ്രധാന പോരായ്മയായത് പവർ പ്ലേയിലെ റൺറേറ്റിലെ മെല്ലെപ്പോക്ക് തന്നെയാണ്.
ആദ്യം ബാറ്റ് ചെയ്യുന്ന മത്സരങ്ങളിൽ ഉൾപ്പെടെ പവർ പ്ലേയിലെ റൺറേറ്റ് താഴ്ന്നത് ചെന്നെയുടെ പ്രഹരശേഷി കുറച്ചിരുന്നു. അവസാന ഓവറുകളിൽ ശിവം ദുബെയേയും വെറ്ററൻ താരം എം.എസ്. ധോണിയേയും മാത്രം ആശ്രയിച്ചതും അവർക്ക് തിരിച്ചടിയായി.
ഐപിഎൽ 2026 സീസണിലേക്ക് വരുമ്പോൾ കുറേക്കൂടി പവർ പാക്ക്ഡാണ് ചെന്നൈ സൂപ്പർ കിങ്സ്. യുവത്വത്തിൻ്റെ പ്രസരിപ്പാണ് ചെന്നൈയുടെ ടി20 സ്ക്വാഡിനെ കൂടുതൽ കരുത്തുറ്റതാക്കുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ ഓപ്പണറായെത്തിയ ആയുഷ് മാത്രെയുടെയും ഇക്കുറി പുതിയ അഡീഷനായെത്തുന്ന സഞ്ജു സാംസണിൻ്റെ സാന്നിധ്യവുമാണ് ചെന്നൈയുടെ കരുത്ത് വിളിച്ചോതുന്നത്. പവർപ്ലേയിൽ പരമാവധി റണ്ണടിച്ച് കൂട്ടാൻ ഇരുവർക്കും കഴിയുമെന്നാണ് മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ.
കഴിഞ്ഞ സീസണിൽ ഓപ്പണറായിരുന്നു റുതുരാജ് ഗെയ്‌ക്ക്‌വാദിന് ഇതോടെ തൻ്റെ സ്ഥിരം പൊസിഷനായ വൺഡൌണിലേക്ക് മടങ്ങാനാകും. അടുത്തിടെ ഇന്ത്യൻ ഏകദിന ടീമിൽ സെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം നടത്തിയ ചെന്നൈ നായകൻ മികച്ച ഫോമിലുമാണ്.
മധ്യനിരയിൽ ശിവം ദുബെ, ഡിവാൾഡ് ബ്രെവിസ് എന്നിവർക്ക് കൂട്ടായി വിക്കറ്റ് കീപ്പർ ബാറ്റർ കാർത്തിക് ശർമയും ഓൾറൗണ്ടർ പ്രശാന്ത് വീറും സർഫറാസ് ഖാനും കൂടി എത്തുന്നതോടെ ടീം കൂടുതൽ സന്തുലിതമാകും. ഇവർക്കൊപ്പം എം.എസ്. ധോണിയുടെ വാലറ്റത്തെ ഫയർ പവർ കൂടിയാകുന്നതോടെ ടീം സ്കോർ ഡെത്ത് ഓവറുകളിൽ കുതിച്ചുയരും.
ചെന്നൈ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം ലെജൻഡ് എം.എസ്. ധോണിയാണ്. 44 വയസുള്ള ധോണിയെ മാറ്റിനിർത്തിയാൽ ചെന്നൈ ടീമിൽ 32 വയസിന് മുകളിൽ പ്രായമുള്ളവർ ആരും തന്നെ ഇല്ല. ശ്രേയാസ് ഗോപാൽ,അകേൽ ഹൊസെയ്ൻ എന്നിവർക്ക് 32 വയസാണ് പ്രായം. 31 വയസുള്ള മലയാളി താരം സഞ്ജു സാംസണും നഥാൻ എല്ലിസും ജാമി ഓവർട്ടണുമാണ് തൊട്ടു താഴെയുള്ളവർ. ചെന്നൈ ടീമിലെ ബാക്കിയുള്ള താരങ്ങളെല്ലാം 30 വയസിൽ താഴെ പ്രായമുള്ളവരാണ്.
ഇംഗ്ലണ്ടിൻ്റെ പേസ് ബൗളറായ ജാമീ ഓവർട്ടൺ, വിൻഡീസ് ഇടങ്കയ്യൻ സ്പിന്നർ അകീൽ ഹൊസെയ്ൻ, ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർ ഡിവാൾഡ് ബ്രെവിസ്, ഓസ്ട്രേലിയൻ യോർക്കർ സ്പെഷ്യലിസ്റ്റും പേസറുമായ നഥാൻ എല്ലിസ്, കീവിസുകാരനായ മീഡിയം പേസർ മാറ്റ് ഹെൻറി, ഓസീസ് ഓൾറൗണ്ടറായ മാത്യു ഷോർട്ട് എന്നിവർ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശക്തികേന്ദ്രങ്ങളാണ്.
അകീൽ ഹൊസെയ്ൻ, അമൻ ഖാൻ, അൻഷുൽ കാംബോജ്, ആയുഷ് മാത്രെ, ഡിവാൾഡ് ബ്രെവിസ്, ഗുർജപ്നീത് സിങ്, ജാമീ ഓവർട്ടൺ,കാർത്തിക് ശർമ, ഖലീൽ അഹമ്മദ്, മാറ്റ് ഹെൻറി, മാത്യു ഷോർട്ട്, എം.എസ്. ധോണി, മുകേഷ് ചൗധരി, നഥാൻ എല്ലിസ്, നൂർ അഹമ്മദ്, പ്രശാന്ത് വീർ, രാഹുൽ ചഹാർ, രാമകൃഷ്ണ ഘോഷ്, റുതുരാജ് ഗെയ്ക്ക്‌വാദ്, സഞ്ജു സാംസൺ, സർഫറാസ് ഖാൻ, ശിവം ദുബെ, ശ്രേയസ് ഗോപാൽ, ഉർവിൽ പട്ടേൽ, സാക് ഫോക്സ്.