

ധരംശാല: പ്ലേ ഓഫ് കടമ്പയ്ക്കരികെ വിറച്ചുനിൽക്കുന്ന പഞ്ചാബ് കിങ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി. അക്‌സര്‍ പട്ടേലും ഡേവിഡ് മില്ലറും അഷുതോഷ് ശര്‍മയും മാധവ് തിവാരിയും ആഖിബ് നബിയും അവസരത്തിനൊത്ത് ഉയർന്നപ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് വിക്കറ്റിൻ്റെ ഉജ്വല ജയം നേടി.
അക്‌സര്‍ പട്ടേല്‍ (30 പന്തില്‍ 56), ഡേവിഡ് മില്ലര്‍ (28 പന്തില്‍ 51), അശുതോഷ് ശര്‍മ (24), മാധവ് തിവാരി (18), ആഖിബ് നബി (10) എന്നിവരാണ് ഡല്‍ഹിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. കെഎല്‍ രാഹുല്‍ വെറും ഒമ്പത് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. അഭിഷേക് പൊറല്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങി. ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരും കാര്യമായി സംഭാവന ചെയ്തില്ല. സഹില്‍ പരാഖ് (13), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (12) എന്നിവരും വേഗം മടങ്ങി. പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിങ്, യഷ് താക്കൂര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സെടുത്തു. ആറു സിക്‌സും രണ്ടു ഫോറും അകമ്പടിയായി. പഞ്ചാബ് പ്രിയാന്‍ഷ് ആര്യയുടെ തകർപ്പനകളോടെയാണ് തുടങ്ങിയത്. നായകന്‍ ശ്രേയസ് അയ്യരിലൂടെ മികച്ച സ്‌കോര്‍ അടിച്ചെടുത്തിരുന്നു.
ശ്രേയസ് അയ്യര്‍ 36 പന്തില്‍ മൂന്ന് സിക്‌സും അഞ്ചു ഫോറും ഉള്‍പ്പടെ 59 റണ്‍സ് വാരി. പ്രഭ്‌സിമ്രാന്‍ സിങ് (18), കൂപ്പര്‍ കോണൊലി (38) എന്നിവരും പൊരുതി. മാര്‍ക്കസ് സ്റ്റോയ്‌നിസും (ഒന്ന്) ശശാങ്ക് സിങ്ങും (പൂജ്യം) വേഗം മടങ്ങി. സൂര്യന്‍ഷ് ഷെഡ്‌ഗെ (21) പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ടുവിക്കറ്റ് നേടി. മുകേഷ് കുമാര്‍ ഒരുവിക്കറ്റെടുത്തു.