

പല്ലേക്കലെ: ടി20 ലോകകപ്പിലെ രണ്ടാം സൂപ്പർ 8 പോരാട്ടത്തിൽ തകർപ്പൻ ജയം നേടി ഇംഗ്ലണ്ട്. നിർണായക മത്സരത്തിൽ ശ്രീലങ്കയെ അവരുടെ നാട്ടിൽ വച്ച് 51 റൺസിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. മൂന്ന് വിക്കറ്റെടുത്ത സ്പിന്നർ വിൽ ജാക്സും, രണ്ട് വീതം വിക്കറ്റെടുത്ത ജോഫ്ര ആർച്ചർ, ലിയാം ഡോസൺ, ആദിൽ റഷീദ് എന്നിവരുടെ ബൌളിങ് മികവുമാണ് ശ്രീലങ്കയുടെ മറുപടി ഇന്നിങ്സ് 16.4 ഓവറിൽ 95ൽ അവസാനിപ്പിച്ചത്.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇംഗ്ലണ്ടിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫിൽ സോൾട്ടിൻ്റെ അർധ സെഞ്ച്വറി കരുത്തിൽ ശ്രീലങ്കയ്ക്ക് മുന്നിൽ 147 റൺസിൻ്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് ഉയർത്തിയിരുന്നു. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
40 പന്തിൽ രണ്ട് സിക്സറുകളും ആറ് ഫോറുകളും സഹിതം 62 റൺസെടുത്ത ഫിൽ സോൾട്ടാണ് ഇംഗ്ലണ്ടിൻ്റെ ടോപ് സ്കോറർ. പിന്നീട് 21 റൺസെടുത്ത വിൽ ജാക്സാണ് ഇംഗ്ലീഷ് ബാറ്റർമാരിൽ അൽപ്പമെങ്കിലും തിളങ്ങിയത്.
ലങ്കൻ ബൌളർമാരിൽ മൂന്ന് വിക്കറ്റെടുത്ത ഡുനിത് വെല്ലലേജ് തിളങ്ങി. രണ്ടു വീതം വിക്കറ്റെടുത്ത ദിൽഷൻ മധുശങ്ക, മഹീഷ തീക്ഷണ എന്നിവരും കൂട്ടത്തിൽ തിളങ്ങി.
ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി ഏഴിന് അഹമ്മദാബാദിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ നാലിൽ നാല് മത്സരവും ജയിച്ചാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും സൂപ്പർ എട്ടിന് എത്തുന്നത്. അഫ്‌ഗാനെതിരായ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടതൊഴിച്ചാൽ എല്ലാ മത്സരത്തിലും പ്രോട്ടീസ് നേടിയത് ആധികാരിക ജയങ്ങളാണ്.