

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ചരിത്രനേട്ടത്തിന് പിന്നാലെ കിരീടനേട്ടം മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനും വി.വി.എസ്. ലക്ഷ്മണിനും സമർപ്പിച്ച് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിനെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിമറിച്ചത് ഇരുവരുമാണെന്നും ഗംഭീർ ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
"ടി20 ലോകകപ്പ് കിരീടനേട്ടം രാഹുൽ ദ്രാവിഡിനും വി.വി.എസ് ലക്ഷ്മണിനും സമർപ്പിക്കുന്നു. ഇന്ത്യൻ ടീമിനെ ഇന്ന് കാണുന്ന സ്ഥാനത്ത് എത്തിച്ച രാഹുൽ ഭായ്ക്കും, സെൻ്റർ ഓഫ് എക്സലൻസിലൂടെ നിരവധി യുവ ക്രിക്കറ്റർമാരെ സൃഷ്ടിച്ച ലക്ഷ്മണിനും ഈ ലോകകപ്പ് നേട്ടം സമർപ്പിക്കുന്നു," മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഗംഭീർ പറഞ്ഞു.
"എൻ്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലുള്ള ആളുകളോടല്ല. ഇന്ത്യൻ ഡ്രസിങ് റൂമിലുള്ള 30 പേരോടാണ് എൻ്റെ ഉത്തരവാദിത്തം. "ഒരു പരിശീലകൻ തൻ്റെ ടീമിനെപ്പോലെ തന്നെ മികച്ചവനാണ്. എന്നെ നല്ല പരിശീലകനാക്കിയത് എൻ്റെ കളിക്കാരാണ്. തോൽക്കുമെന്ന ഭയം ടീം ഉപേക്ഷിക്കണം. പഴഞ്ചൻ രീതിയിൽ കളിക്കുന്നതിലും നല്ലത് നമ്മൾ 120 റൺസിന് പുറത്താകുന്നതാണ്. സെമിയിലും ഫൈനലിലും 250ന് മുകളിൽ സ്കോർ ചെയ്യാനുള്ള ധൈര്യവും മനക്കരുത്തുമായിരുന്നു പ്രധാനം," ഗംഭീർ പറഞ്ഞു.
"ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എൻ്റെ ജോലി എളുപ്പമാക്കി. അദ്ദേഹം ഒരു പിതാവിൻ്റെ വ്യക്തിത്വമുള്ള നേതാവാണ്. ഇന്ത്യൻ ടീമിൻ്റെ വലിയ ഉദ്ദേശ്യം ട്രോഫികൾ ആഘോഷിക്കുക എന്നതാണ്, മറിച്ച് വ്യക്തിഗതമായ നാഴികക്കല്ലുകൾ അല്ല. വർഷങ്ങളായി നമ്മൾ വ്യക്തികളുടെ നാഴികക്കല്ലുകൾ ആഘോഷിച്ചുവരുന്നു. വ്യക്തിപരമായ നാഴികക്കല്ലുകൾ ആഘോഷിക്കുന്നത് നിർത്താൻ ഞാൻ ആരാധകരോട് അഭ്യർഥിക്കുന്നു," ഗംഭീർ കൂട്ടിച്ചേർത്തു.
ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ പൂർണമായും തകർന്നുപോയിരുന്നു എന്ന് സഞ്ജു മത്സര ശേഷം പറഞ്ഞു. "നടക്കുന്നത് എന്താണെന്ന് ഒന്നും മനസിലായില്ല. എൻ്റെ സ്വപ്നങ്ങൾ തകർന്നുവെന്ന് എനിക്ക് തോന്നി. ഇനി എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നായിരുന്നു ചിന്ത? പക്ഷേ ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് നിർണായക ഗെയിമുകളിലേക്ക് തിരിച്ചെത്തി. എൻ്റെ രാജ്യത്തിനായി എനിക്ക് കഴിയുന്നത് ഞാൻ ചെയ്തു," സഞ്ജു സാംസൺ പറഞ്ഞു.