
തിരുവനന്തപുരം: സെപ്തംബറിൽ ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ കേരളം വേദിയാകില്ലെന്ന് ഉറപ്പായി. വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിന് അടക്കം കാര്യവട്ടം സ്റ്റേഡിയം വേദിയാകും എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം.
എന്നാല്‍, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഗുവാഹത്തിയാണ് വേദിയാകുന്നത്. വിശാഖപട്ടണം, നവി മുംബൈ, ഇൻഡോർ തുടങ്ങിയ വേദികളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ നടക്കുന്നത്. ഐപിഎല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിൻ്റെ ആഘോഷ പരിപാടിക്കിടെ ഉണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ചിന്നസ്വാമിയിലെ മത്സരങ്ങൾ മാറ്റുകയായിരുന്നു.
സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്.
ഒക്ടോബര്‍ 29, 30 തീയതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ രണ്ടിനാണ് ഫൈനല്‍. പാകിസ്ഥാൻ്റെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുക. പാകിസ്ഥാൻ സെമിയിലും ഫൈനലിലും എത്തിയാൽ ഈ മത്സരങ്ങൾ കൊളംബോയിൽ വെച്ചാകും നടക്കുക.
ഇന്ത്യ-ശ്രീലങ്ക (ഗുവാഹത്തി, സെപ്തംബർ 30)
ഇന്ത്യ-പാകിസ്ഥാൻ (കൊളംബോ, ഒക്ടോബർ 5)
ഇന്ത്യ-ദക്ഷിണാഫ്രിക്ക (വിശാഖപട്ടണം, ഒക്ടോബർ 9)
ഇന്ത്യ-ഓസ്ട്രേലിയ (വിശാഖപട്ടണം, ഒക്ടോബർ 12)
ഇന്ത്യ-ഇംഗ്ലണ്ട് (ഇൻഡോർ, ഒക്ടോബർ 19)
ഇന്ത്യ-ന്യൂസിലൻഡ് (നവി മുംബൈ, ഒക്ടോബർ 23)
ഇന്ത്യ-ബംഗ്ലാദേശ് (നവി മുംബൈ, ഒക്ടോബർ 26)
സെമി ഫൈനൽ 1 (ഗുവാഹത്തി/ കൊളംബോ, ഒക്ടോബർ 29)
സെമി ഫൈനൽ 2 (നവി മുംബൈ, ഒക്ടോബർ 30)
ഫൈനൽ (നവി മുംബൈ/ കൊളംബോ, നവംബർ 2)