

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നിർണായക പോരാട്ടം നടക്കുന്നത്. ജനുവരി 31ന് ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് പരമ്പരയിലെ അവസാന മത്സരം.
പരമ്പരയിൽ ഇന്ത്യ ഇതിനോടകം 3-1ൻ്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ സമ്മർദ്ദങ്ങളില്ലാതെ ആകും ടീം ഇന്ത്യ കാര്യവട്ടത്ത് കളിക്കുക. അതേസമയം, നാലാം ടി20യിൽ കീവീസ് പടയോട് 50 റൺസിൻ്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ഇന്ത്യക്ക് ലോകകപ്പിന് മുന്നോടിയായി ജയത്തോടെ തിരിച്ചടിക്കാൻ തന്നെയാകും പ്ലാനുകൾ.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്ന താരങ്ങൾ ഹോട്ടലിലേക്കാണ് നേരെ പോയത്. ഫോമിൽ അല്ലെങ്കിലും സഞ്ജുവിന് നാട്ടിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്ന സഞ്ജുവിനായി മലയാളി ആരാധകർ ആർപ്പു വിളിക്കുന്നുണ്ടായിരുന്നു. പരമ്പരയിലെ അവസാന മാച്ചിൽ ബാറ്റിങ്ങിൽ ഫോം കണ്ടെത്തി ലോകകപ്പിന് നന്നായി ഒരുങ്ങാനാണ് സഞ്ജുവും ലക്ഷ്യമിടുന്നത്. ലോക ഒന്നാം നമ്പർ താരം അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ സഞ്ജു പരാജയപ്പെട്ടതോടെ മലയാളി താരത്തെ ടീമിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെ ആണ് പിന്തുണച്ച് റെയ്‌ന എത്തിയത്. "ഫോം താൽക്കാലികം മാത്രമാണ്, സഞ്ജുവിന്റെ ക്ലാസ് സ്ഥിരമാണ്. സൂര്യകുമാർ യാദവിനെ മോശം സമയത്ത് പരിശീലകൻ പിന്തുണച്ചത് പോലെ സഞ്ജുവിനും അർഹമായ പിന്തുണ നൽകണം," റെയ്ന കൂട്ടിച്ചേർത്തു.