"ഇന്ത്യ-പാക് മത്സരം ഒത്തുകളി, ജയ് ഷാ പാകിസ്ഥാന് കൈമാറിയത് 50,000 കോടി രൂപ, ഭീകരവാദം വളർത്തുന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ"

ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരം നടത്താൻ ഐസിസി പ്രസിഡൻ്റ് ജയ് ഷാ ആകെ ഒന്നര ലക്ഷം കോടി രൂപയുടെ വാതുവെപ്പ് നടത്തിയെന്നാണ് ശിവസേനാ നേതാവിൻ്റെ ആരോപണം.
India-Pak match was fixed; Jay Shah gave money to Pak, says Sanjay Raut
Published on

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനുമായ ജയ് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിനിടെ ജയ് ഷാ പാകിസ്ഥാനുമായി ഒത്തുകളി നടത്തിയെന്നും ഇതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്നുമാണ് പ്രധാന ആരോപണം. ജയ് ഷാ പാകിസ്ഥാന് 50,000 കോടി രൂപ കൈമാറി ഭീകരവാദം വളർത്തുന്നതിലൂടെ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ അവസരം സൃഷ്ടിക്കുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

"ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടത്താനായി ഐസിസി പ്രസിഡൻ്റായ ജയ് ഷാ ആകെ ഒന്നര ലക്ഷം കോടി രൂപയുടെ വാതുവെപ്പാണ് നടത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) 1000 കോടി രൂപയാണ് ലഭിച്ചത്. മത്സരം ഒത്തുകളിച്ചു. 1.5 ലക്ഷം കോടി രൂപയുടെ ചൂതാട്ടത്തിൽ 50,000 കോടി രൂപ പാകിസ്ഥാനിലേക്ക് പോയി. അമിത് ഷായുടെ മകൻ പണം പാകിസ്ഥാന് നൽകി. ഭീകരതയെ ശക്തിപ്പെടുത്താൻ പാകിസ്ഥാന് ധനസഹായം നൽകുക എന്നതാണ് അവരുടെ തന്ത്രം. അങ്ങനെ അവർ നമ്മളെ ആക്രമിക്കുകയും ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുകയും ചെയ്യും," റാവത്ത് ആരോപിച്ചു.

"കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ഐസിസി ചെയർമാനാണ്. മൊഹ്‌സിൻ നഖ്‌വി പാകിസ്ഥാനിയായ എസിസി ചെയർമാനാണ്. മോദി സർക്കാർ നാണമില്ലാത്തവരാണ്. ബിസിസിഐയും മറ്റു എല്ലാ ക്രിക്കറ്റ് സംഘടനകളും ജയ് ഷായുടെ നിയന്ത്രണത്തിലാണ്. മാത്രമല്ല ദുബായിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ (എസിസി) തലവനായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) അധ്യക്ഷൻ മൊഹ്‌സിൻ നഖ്‌വിയാണ്. ബിജെപിയുടെ മഹാരാഷ്ട്രയിലെ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ആശിഷ് ഷെലാറിൻ്റെ മകനാണ് മൊഹ്‌സിൻ നഖ്‌വിയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ധാർമികതയുടെ പേരിൽ ആശിഷ് ഷെലാർ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കണമായിരുന്നു," റാവത്ത് കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു.

"ജയ് ഷായ്ക്ക് ഇന്ത്യ-പാക് മത്സരം സംഘടിപ്പിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല എങ്കിൽ അയാൾ രാജിവച്ച് ഇന്ത്യയിലേക്ക് മടങ്ങണമായിരുന്നു. എന്നാൽ അയാളുടെ പിതാവ് അമിത് ഷാ രാജ്യത്തിന് ദേശസ്നേഹം പഠിപ്പിക്കുന്ന തിരക്കിലാണ്. ഹിന്ദുത്വം എന്താണെന്ന് അയാളാണ് നമ്മളെ പഠിപ്പിക്കുന്നത്. ബാലാസാഹേബ് താക്കറെ ഒരിക്കലും അത്തരം കാര്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല," സഞ്ജയ് റാവത്ത് വിമർശിച്ചു.

"ഇന്ത്യയുടെ ദേശീയ താൽപ്പര്യത്തിന് ഈ മത്സരം കോട്ടം വരുത്തി. അത് അനുവദിച്ചത് ലജ്ജാകരമാണ്. ഈ മത്സരം നടന്നത് തന്നെ നാണക്കേടാണ്. ഇതിലൂടെ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തിരികെ കൊണ്ടുവരാനാകുമോ? ഇന്ത്യൻ സർക്കാർ തന്നെയാണ് ഈ മത്സരം നടത്താൻ അനുമതി നൽകിയത്. പാകിസ്ഥാനുമായി മത്സരം കളിക്കാനുള്ള തീരുമാനം ബിജെപി സർക്കാർ എടുത്തതാണ്," സഞ്ജയ് റാവത്ത് ആഞ്ഞടിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com