

മഴ പലവട്ടം തടസപ്പെടുത്തിയ മത്സരത്തിൽ ആർസിബിക്ക് കൂറ്റൻ വിജയലക്ഷ്യം വച്ച് ലക്നൗ സൂപ്പർ ജയൻ്റ്സ്. 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ 209 റൺസെടുത്തത്. പിന്നീട് മഴ നിയമപ്രകാരമാണ് വിജയലക്ഷ്യം 213 ആയി നിശ്ചയിച്ചത്. 56 പന്തിൽ 111 റൺസെടുത്ത മിച്ചൽ മാർഷലാണ് ലക്നൗവിൻ്റെ ടോപ് സ്കോറർ.
നിക്കോളാസ് പൂരാൻ (38), റിഷഭ് പന്ത് (32) എന്നിവരും ലക്നൗവിനായി മികച്ച സ്കോർ നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് മിച്ചൽ മാർഷും അർഷിൽ കുൽക്കർണിയും നൽകിയ മികച്ച തുടക്കമാണ് സമ്മാനിച്ചത്. ലക്നൗവിൻ്റെ സ്കോർ ഉയർത്തുന്ന പ്രകടനം കാഴ്ചവെച്ച മാർഷ് 20 പന്തിൽ തന്നെ അർധ സെഞ്ച്വറിയിലെത്തി. പിന്നീട് 49 പന്തിൽ സെഞ്ച്വറിയും ഉറപ്പാക്കി സ്കോർ ഭദ്രമാക്കിയ ശേഷമായിരുന്നു മാർഷ് ഗ്രൗണ്ട് വിട്ടത്. പിന്നാലെ യെത്തിയ പൂരാനും പന്തും അവസാന ഓവറുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ലക്നൗവിന് സെയ്ഫ് സ്കോർ ഉറപ്പിച്ചു.
മഴ മൂലം പലതവണ മത്സരം നിർത്തിവെക്കേണ്ടി വന്നതിനെ തുടർന്നാണ് മത്സരം 19 ഓവറാക്കി ചുരുക്കിയത്.