

കൊളംബോ: ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിലെ നാണംകെട്ട തോൽവിക്ക് ടീമിലെ സ്പിന്നർമാരെ പഴിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. കൊളംബോയിലെ തോൽവിക്ക് കാരണം സ്പിന്നർമാരെ ടീം അമിതമായി വിശ്വസിച്ചതാണെന്നും ക്യാപ്റ്റൻ മത്സര ശേഷം പറഞ്ഞു.
"കഴിഞ്ഞ ആറ് മാസം സ്പിന്നർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേ പ്രകടനം ഇന്ന് ഉണ്ടായിട്ടില്ല. ബൗളർമാരും ബാറ്റർമാരും അവസരത്തിനൊത്ത് ഉയർന്നില്ലെന്നും പാക് ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി. പവർപ്ലേയിൽ തന്നെ ധാരാളം വിക്കറ്റുകൾ വീണതും തിരിച്ചടിച്ചു. ആദ്യത്തെ ഇന്നിങ്സിനേക്കാൾ രണ്ടാമിന്നിങ്സിൽ പിച്ച് മികച്ചതായിരുന്നു," സൽമാൻ പറഞ്ഞു.
"ഇത്തരം ഗെയിമുകളിൽ വികാരങ്ങൾ എപ്പോഴും ഉയർന്നതായിരിക്കും. അത് കൈകാര്യം ചെയ്യാനാകണം. ഇത്തരം ഗെയിമുകൾ ധാരാളം കളിച്ചിട്ടുണ്ട്. പാകിസ്ഥാന് രണ്ട് ദിവസത്തിനുള്ളിൽ ഒരു മത്സരം കൂടിയുണ്ട്. അതിനായി കാത്തിരിക്കുകയാണ്. ആ മത്സരം ജയിച്ച് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടണം. പിന്നെ ഇത് വീണ്ടും ഒരു പുതിയ ടൂർണമെൻ്റാണ്," പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.