പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഏകദേശം 16,600 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ ഏകദേശ മൂല്യം
പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍
Published on
Updated on

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തില്‍. രണ്ട് വന്‍കിട ഗ്രൂപ്പുകളാണ് ടീമിനായുള്ള മത്സരത്തില്‍ അവാസനഘട്ടത്തിലുള്ളതെന്നാണ് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വീഡന്‍ ആസ്ഥാനമായുള്ള പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഇക്യുടിയാണ് ആര്‍സിബിയെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ മുന്നിലുള്ളത്. ഇതിനൊപ്പം മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ രഞ്ജന്‍ പൈ കണ്‍സോര്‍ഷ്യവും മത്സരരംഗത്തുണ്ട്. യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെ.കെ.ആര്‍, സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടെമാസെക് എന്നിവര്‍ ചേര്‍ന്നുള്ള സഖ്യമാണിത്.

ആദ്യഘട്ടത്തില്‍, ടീമിനായി താത്പര്യം പ്രകടിപ്പിച്ചിരുന്ന ചില വന്‍കിടക്കാര്‍ ലേലത്തില്‍ നിന്ന് പിന്മാറി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനാവാല, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസര്‍ കുടുംബം എന്നിവരായിരുന്നു ആദ്യഘട്ടത്തില്‍ മത്സര രംഗത്തുണ്ടായിരുന്നത്.

2025-ലെ ഐപിഎല്‍ ചാമ്പ്യന്മാരാണ് ആര്‍സിബി. നിലവിലെ ഉടമസ്ഥരായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഈ നീക്കം ആരംഭിച്ചത്. ലേലത്തുക റെക്കോര്‍ഡ് നിലവാരത്തില്‍ എത്തുമെന്നാണ് വിപണിയിലെ സൂചന.

ഏകദേശം 16,600 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ ഏകദേശ മൂല്യം. സ്വീഡിഷ് കമ്പനിയായ ഇ.ക്യു.ടി 2 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ തുക ബിഡ് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡീല്‍ ഉറപ്പായാല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പനയാകും.

1.8 ബില്യണ്‍ ഡോളറിന്റെ ബിഡ് ആണ് ഗ്ലേസേഴ്‌സ് സമര്‍പ്പിച്ചത്. മാര്‍ച്ച് 31 നുള്ളില്‍ ആര്‍സിബിയുടെ പുതിയ അവകാശിയെ കണ്ടെത്തുമെന്നാണ് സൂചന.

News Malayalam 24x7
newsmalayalam.com