

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് സെഞ്ച്വറി. സീസണിലെ ആദ്യ സെഞ്ച്വറിയാണിത്. 52 പന്തിലാണ് ചെന്നൈ ജേഴ്സിയിലെ കന്നിസെഞ്ച്വറി സഞ്ജു സ്വന്തമാക്കിയത്. 26 പന്തിൽ സഞ്ജു അർധ സെഞ്ച്വറി നേടിയിരുന്നു. ഡൽഹിയ്ക്ക് മുന്നിൽ 213 റൺസ് വിജയലക്ഷ്യം വച്ചാണ് ചെന്നൈ ബാറ്റിങ് അവസാനിപ്പിച്ചത്.
ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഫോമിലെത്താൻ കഴിയാതിരുന്ന സഞ്ജുവിൻ്റെ വൻ തിരിച്ചു വരവിനാണ് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. അർധ സെഞ്ച്വറി നേടിയ ആയുഷ് മാത്രെയും ചെന്നൈയുടെ സ്കോർ ഉയർത്തുന്നതിൽ സഹായിച്ചു. 2 വിക്കറ്റ് നഷ്ടത്തിലായിരുന്നു ചെന്നൈ 212 റൺസ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് റുതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രെ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോൾ സഞ്ജു-ഗെയ്ക്‌വാദ് സഖ്യം 62 റൺസ് നേടിയിരുന്നു. പിന്നീട് ഇറങ്ങിയ മാത്രെ- സഞ്ജു കൂട്ടുകെട്ട് അർധ സെഞ്ച്വറിയും സെഞ്ച്വറിയും നേടിയതോടെ 113 റൺസിലേക്കെത്തി. മാത്രെയ്ക്ക് പകരമിറങ്ങിയ ശിവം ദുബെ, സഞ്ജു കൂട്ടുകെട്ടാണ് 20 ഓവറിൽ 212 റൺസിലേക്ക് സ്കോർ ഉയർത്തിയത്.