

ചെന്നൈ: ചെപ്പോക്കില്‍ വെച്ച് നടന്ന ഐപിഎല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. അഞ്ച് വിക്കറ്റുകള്‍ക്കാണ് ഹൈദരാബാദിന്റെ വിജയം. മത്സരം അവസാനിക്കാന്‍ ആറ് പന്തുകള്‍ ശേഷിക്കെ 181 എന്ന വിജയ ലക്ഷ്യം ഹൈദരാബാദ് മറികടന്നു. ഇതോടെ 16 പോയിന്റുമായി ഹൈദരാബാദ് പ്ലേഓഫിലെത്തി.
തുടക്കം പതറിയെങ്കിലും ഇഷാന്‍ കിഷന്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിന് കരുത്തായത്. 47 പന്തില്‍ 70 റണ്‍സ് ആണ് ഹൈദരാബാദ് എടുത്തത്. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 47 റണ്‍സെടുത്തതും ഹൈദരാബാദിന് മുന്നോട്ടുള്ള ബാറ്റിങ്ങില്‍ കരുത്തായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് നേടിയത്. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കാര്‍ത്തിക്ക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 13 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. ടീമിൽ ആര്‍ക്കും അര്‍ധ സെഞ്ച്വറി നേടാനായില്ല.
ഹൈദരാബാദിനായി പാറ്റ് കമിന്‍സ് നാല് ഓവറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തു. സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റുമെടുത്തു. ഈ സീസണിലെ അവസാന ഹോം മത്സരമായതിനാല്‍ തല കളിക്കാനെത്തുമോ എന്നതും നിര്‍ണായകമായിരുന്നു. എംഎസ് ധോണി ഇറങ്ങാതിരുന്നത് ആരാധകരെ നിരാശയിലാഴ്ത്തി.