

ഐപിഎല്‍ ലേലത്തില്‍ 13 വയസ് മാത്രമുണ്ടായിരുന്ന വൈഭവ് സൂര്യവന്‍ഷിയെ രാജസ്ഥാന്‍ റോയല്‍സ് 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് ഒരു ചരിത്രമായ തീരുമാനമായിരുന്നു. അന്ന് 30 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെയാണ് രാജസ്ഥാൻ ഒരു കോടി രൂപയ്ക്ക് മേലെ തുകയ്ക്ക് സ്വന്തമാക്കിയത്. ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ വിളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു വൈഭവ്. എന്നാല്‍ അന്ന് നടന്ന ലേലത്തെക്കുറിച്ച് ഇപ്പോള്‍ മനസു തുറക്കുകയാണ് 15കാരനായ വൈഭവ്.
അന്ന് ലേലത്തില്‍ വെറും രണ്ട് ടീമുകള്‍ മാത്രമായിരുന്നു വൈഭവിനായി രംഗത്തെത്തിയത്. രാജസ്ഥാന്‍ റോയല്‍സിന് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ് മാത്രമായിരുന്നു വൈഭവിനെ ലേലത്തില്‍ വിളിച്ച മറ്റൊരു ടീം. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് അന്നത്തെ തന്റെ ആശങ്ക പങ്കുവച്ചിരിക്കുകയാണ് വൈഭവ്.
താന്‍ നല്ല കളിക്കാരന്‍ ആയിരുന്നിട്ടും എന്തുകൊണ്ടാണ് വെറും രണ്ട് ടീമുകള്‍ മാത്രം തന്നെ തെരഞ്ഞെടുക്കാന്‍ മുന്നോട്ട് വന്നതെന്നായിരുന്നു അന്ന് ചിന്തിച്ചതെന്നാണ് വൈഭവ് പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോയിലായിരുന്നു വൈഭവിന്റെ തുറന്നു പറച്ചില്‍.
"സത്യസന്ധമായി പറയട്ടെ, ഇത്രയും വലിയ തുകയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അന്ന് ഞാൻ ചിന്തിച്ചത്, എന്തുകൊണ്ടാണ് രണ്ട് ടീമുകള്‍ മാത്രം എനിക്കായി മുന്നോട്ട് വന്നതെന്നാണ്. ഞാന്‍ ഞാന്‍ നന്നായി കളിക്കും. ട്രയല്‍സിലും നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അപ്പോള്‍ മറ്റു ടീമുകളും ലേലത്തിനായി മുന്നോട്ട് വരേണ്ടതായിരുന്നില്ലേ," വൈഭവ് പറഞ്ഞു.
എന്നാല്‍ താന്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതില്‍ ഇന്ന് ഏറെ സന്തോഷവാനാണെന്നും അതിന് ദൈവത്തോട് നന്ദിയുണ്ടെന്നും വൈഭവ് കൂട്ടിച്ചേര്‍ത്തു.
"ഞാന്‍ ഇപ്പോള്‍ ഒന്നര വര്‍ഷത്തോളമായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്. സത്യസന്ധമായി പറയട്ടെ, രാജസ്ഥാന്‍ റോയല്‍സില്‍ എന്ന കൊണ്ടുവന്നതില്‍ ഞാന്‍ ദവൈത്തോട് ഒരു ആയിരം തവണയെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടാകും. കോച്ചുകളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും കളിക്കാരും മാനേജ്‌മെന്റ് ടീമും മീഡിയ ടീമും ഫിസിയോ ട്രെയിനര്‍മാരും എല്ലാം ഇവിടെ ഒരു കുടുംബം പോലെയാണ്. ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കുമ്പോള്‍ അത് കുടുംബത്തില്‍ ഒരാളോട് പറയുന്നതു പോലെയാണ്," വൈഭവ് പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയതില്‍ എത്രമാത്രം സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ ആവുന്നതല്ലെന്നും എല്ലാവരും തന്നെ നന്നായി മുന്നോട്ട് നയിക്കുന്നവരാണെന്നും എന്താണ് നല്ലത് എന്താണ് ചെയ്യാന്‍ പാടില്ലാത്തത് എന്നെല്ലാം സീനിയര്‍ കളിക്കാര്‍ തനിക്ക് പറഞ്ഞുതരാറുണ്ടെന്നും വൈഭവ് പറഞ്ഞു.