ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്. ലോകം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം.
1954ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ് 1974 വരെയുള്ള കാലയളവിൽ വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇടം കയ്യൻ ബാറ്റ്സ്മാനായിരുന്ന സോബേഴ്സ് ടെസ്റ്റിൽ 8,032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 1958ൽ പാകിസ്ഥാനെതിരെ സോബേഴ്സ് നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു.
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേ പോലെ തിളങ്ങിയ സോബേഴ്‌സ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലാദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡിനും ഉടമയാണ്. 1975ൽ ബ്രിട്ടനിലെ രാജ്ഞി സോബേഴ്സ് ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് 'നൈറ്റ്ഹുഡ്' (സർ പദവി) നൽകി.