

ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ സിംബ്‌ബാവെയ്ക്ക് അട്ടിമറി ജയം. 23 റൺസിനാണ് സിംബ്‌ബാവെ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബ്‌ബാവെ മുന്നോട്ട് വെച്ച 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 19ാം ഓവറിൽ 146 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സിംബ്‌ബാവെ 169 റൺസെടുത്തത്.
ഓസ്ട്രേലിയയെ സംബന്ധിച്ച് എളുപ്പത്തിൽ മറികടക്കാവുന്ന സ്കോർ ആയിരുന്നുവെങ്കിലും സിംബ്‌ബാവെ ബൌളിംഗ് നിര ഓസ്ട്രേലിയയെ എറിഞ്ഞിടുകയായിരുന്നു. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ നാല് മുൻനിര വിക്കറ്റുകൾ വീണതോടെ തകർന്ന ഓസീസ് ബാറ്റിംഗ് നിരയ്ക്ക് പിന്നീട് സിംബ്‌ബാവെ ബൌളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ് കണ്ടത്.
സിംബ്‌ബാവെയ്ക്കായി നാലു വിക്കറ്റ് എടുത്ത ബ്ലെസിംഗ് മുസറബാനിയും മൂന്ന് വിക്കറ്റെടുത്ത ബ്രാഡ് ഇവാൻസുമാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ അമ്പേ തകർത്തത്. 56 പന്തിൽ 64 റൺസെടുത്ത ബെന്നറ്റും 35 റൺസ് വീതം നേടിയ മറുമാനിയും റിയാൻ ബുല്ലുമാണ് സിംബ്‌ബാവെയുടെ സ്കോർ 169ലേക്കെത്തിച്ചത്. അതേസമയം, 44 പന്തിൽ 65 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയും 32 പന്തില്‍ 31 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും മാത്രമാണ് ഓസീസിന് കുറച്ചെങ്കിലും ആശ്വാസമായത്.
സിംബ്‌ബാവെ അട്ടിമറി വിജയം കരസ്ഥമാക്കിയതോടെ ഇത് ഓസ്ട്രേലിയയുടെ സൂപ്പർ 8 മോഹങ്ങൾക്കാണ് തിരിച്ചടിയായത്. ആദ്യ മത്സരത്തിൽ ഒമാനെ പരാജയപ്പെടുത്തിയ സിംബ്‌ബാവെ തുടർച്ചയായ രണ്ട് ജയങ്ങളുമായി ഇപ്പോൾ ശ്രീലങ്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഈ തോൽവിയോടെ ശ്രീലങ്കയ്ക്കും ഒമാനുമെതിരായ വരും മത്സരങ്ങൾ ഓസ്ട്രേലിയയ്ക്ക് നിർണായകമായിരിക്കുകയാണ്. ശ്രീലങ്കയുടെ അടുത്ത മത്സരങ്ങൾ അയർലണ്ടിനും ശ്രീലങ്കയ്ക്കുമെതിരെയാണ്.