
ലോകത്തെയാകെ വീണ്ടും ഫുട്ബോൾ ആവേശത്തിലേക്ക് ഉയർത്തി പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡ് ഫുൾഹാം സിറ്റിയെ നേരിടും. മാഞ്ചസ്റ്റർ ഡെർബിയിലെ തോൽവിയിൽ നിന്ന് തിരിച്ചുവരവാണ് റെഡ് ഡെവിൾസ് ലക്ഷ്യമിടുന്നത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ വിജയതുടക്കമാണ് യുണൈറ്റഡ് ഉന്നംവയ്ക്കുന്നത്. പ്രീമിയർ ലീഗിൽ പതിനൊന്ന് വർഷത്തെ കിരീട വരൾച്ചയ്ക്ക് വിരമാമിടാനാണ് റെഡ് ഡെവിൾസ് ഇത്തവണയിറങ്ങുന്നത്.
ഇത്തവണ സീസണിന് മുന്നോടിയായി ഏറ്റവും അധികം താരങ്ങളെ കൂടാരത്തിലെത്തിച്ച ടീമാണ് യുണൈറ്റഡ്. മത്തിയാസ് ഡിലൈറ്റിനെയും മസ്റൌയിയെയും ടീമിലെത്തിച്ച ടെൻ ഹാഗ് പ്രതിരോധ കോട്ടയുടെ കരുത്ത് വർധിപ്പിച്ചു. യുവതാരമായ ജോഷ്വാ സിർക്ക്സി, ലെനി യോരോയെയും യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. അതേസമയം പരിക്കേറ്റ ഇംഗ്ലീഷ് താരം ലൂക്ക് ഷായുടെ അഭാവം യുണൈറ്റഡിന് തിരിച്ചടിയാകും.
നേർക്കു നേർ ഏറ്റുമുട്ടലിൽ ഫുൾഹാമിനെതിരെ യുണൈറ്റഡിനാണ് മേധാവിത്തം. പ്രീമിയർ ലീഗിലെ അവസാന ഏറ്റുമുട്ടലിൽ യുണൈറ്റഡിനെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് മാർകോ സിൽവയും സംഘവുമിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ പതിമുന്നാം സ്ഥാനത്താണ് ഫുൾഹാം സീസൺ അവസാനിപ്പിച്ചത്.
പ്രീമിയര്‍ ലീഗില്‍ വര്‍ഷങ്ങളായി സിറ്റിയുടെ കുതിപ്പാണ്. ഇത്തവണയെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പെപ്പ് ഗ്വാർഡിയോളയുടെ സംഘത്തിൽ നിന്ന് കിരീടം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടാണ് ആഴ്സനല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളെത്തുന്നത്.