
യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്മാരാകാനുള്ള പോരാട്ടത്തില്‍ ഒരു ഘട്ടം കൂടി കടന്ന് സ്പെയിനും ഫ്രാന്‍സും. ക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ വീഴ്ത്തി സ്പെയിനും പോര്‍ച്ചുഗലിനെ വീഴ്ത്തി ഫ്രാന്‍സും സെമിയില്‍ കടന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളിലൂടെയാണ് സ്പെയിന്‍ ജയം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പെയിനിന്‍റെ വിജയം. ഫുള്‍ ടൈമില്‍ ഇരുടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.
സ്‌പെയിനിനായി പകരക്കാരനായെത്തിയ ഡാനി ഒല്‍മോ 51-ാം മിനിറ്റില്‍ വലകുലുക്കിയപ്പോള്‍ 89-ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സിവലൂടെ ജര്‍മനി തിരിച്ചടിച്ചു. മത്സരത്തിലുടനീളം ഇരുടീമുകളും അറ്റാക്കിങ് ശൈലിയാണ് പുറത്തെടുത്തത്. 119-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ മൈക്കല്‍ മെറിനോയുടെ ഹെഡറിന്‍റെ ഹെഡര്‍ ജര്‍മനിയുടെ ഗോള്‍ വല കുലുക്കിയതോടെ സ്പെയിന്‍ യൂറോ കപ്പ് സെമിയിലേക്കുള്ള ടിക്കറ്റെടുത്തു.
ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണ് റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് യൂറോ കപ്പ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. അവസാന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം കളിക്കാനിറങ്ങിയ പോര്‍ച്ചുഗല്‍ താരം റോണാള്‍ഡോയ്ക്ക് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ വിജയം. ഫുള്‍ ടൈമിലും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോള്‍വല കുലുക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയപ്പോൾ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി (5–3). 9ന് രാത്രി 12.30ന് നടക്കുന്ന സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ.