

സ്വകാര്യ നിക്ഷേപ പദ്ധതിയുമായി മുന്നോട്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. നിക്ഷേപത്തിനുള്ള നടപടികൾ തുടരും. ആരും ഫുട്ബോളിനെ വിൽക്കുന്നില്ലെന്നും ഇൻഫാന്റിനോ. ഫിഫയുടെ തീരുമാനത്തിനെതിരെ യുവേഫ അടക്കം രംഗത്ത് എത്തിയിരുന്നു. ഫിഫയുടെ നീക്കത്തിന് 211 അംഗരാജ്യങ്ങളിൽ നിന്ന് 106 പേരുടെ വോട്ടാണ് ആവശ്യം.
ലോകകപ്പ് ഉൾപ്പെടെ പ്രധാന ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനാണ് ഫിഫയുടെ പുതിയ പദ്ധതി. പദ്ധതിയെ പിന്തുണയ്ക്കുന്ന അംഗരാജ്യങ്ങൾക്ക് 40 മില്യൺ ഡോളർ, അഥവാ 383 കോടി രൂപ നൽകാമെന്നാണ് വാഗ്ദാനം. സെപ്റ്റംബർ 19-നകം അനുകൂല നിലപാട് അറിയിക്കുന്ന 211 അംഗ അസോസിയേഷനുകൾക്ക് ആദ്യഘട്ടമായി 20 മില്യൺ ഡോളർ അടുത്ത വർഷം മുതൽ ലഭ്യമാക്കാമെന്ന് വ്യക്തമാക്കി പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കത്തും അയച്ചിരുന്നു. ഈ നീക്കത്തിലൂടെ 10 ബില്യൺ ഡോളറിലധികം, അഥവാ 95,000 കോടിയിലധികം രൂപ സമാഹരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്.
എന്നാൽ ഫിഫയുടെ തീരുമാനത്തിനെതിരെ ഫുട്ബോൾ ലോകം ഒന്നടങ്കം രംഗത്തെത്തി. "ഫുട്ബോൾ ഫിഫയെയും അവരുടെ സുഹൃത്തുക്കളെയും സമ്പന്നരാക്കാനുള്ള ഉപാധിയല്ലെന്നും അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും താരങ്ങളുടെയും താൽപര്യങ്ങളാണ് മുൻഗണന നൽകേണ്ടതെന്നുമായിരുന്നു യുവേഫയുടെ പ്രതികരണം. വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ 55 അംഗരാജ്യങ്ങളുടെ അടിയന്തര യോഗവും യുവേഫ വിളിച്ചു.