

പനാജി: എഎഫ്‌സി ചാംപ്യൻസ് ലീഗ് മത്സരത്തിനായി അൽ നസർ ഗോവയിലെത്തി. പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് അൽ നസർ ഇന്ത്യയിലെത്തിയത്. സൗദി ക്ലബ്ബ് ഇന്ന് ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ ഇന്ന് പരിശീലനം നടത്തും.
എഫ്‌സി ഗോവയ്ക്ക് എതിരായ അൽ നസറിൻ്റെ എഎഫ്‌സി ചാംപ്യൻസ് ലീഗ് മത്സരം നാളെ വൈകീട്ട് 7.15ന് ആരംഭിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിന് വരില്ലെന്ന് അൽ നസർ മാനേജ്‌മെൻ്റ് സ്ഥിരീകരിച്ചിരുന്നു.
40കാരനായ അൽ നസർ നായകൻ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിന് പിന്നിൽ പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ല. എന്നിരുന്നാലും അൽ നസറുമായുള്ള കരാറിൽ സൗദി അറേബ്യയ്ക്ക് പുറത്തുള്ള മത്സരങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശം അദ്ദേഹത്തിന് നൽകുന്ന ഒരു വ്യവസ്ഥയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
പോർച്ചുഗലിനൊപ്പം 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള ആഗ്രഹവും പ്രായക്കൂടുതലും കാരണം റൊണാൾഡോ തൻ്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധാലുവാണ്. റൊണാൾഡോയുടെ അഭാവത്തിൽ അൽ നസർ ഏഷ്യൻ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2ലെ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും വിജയിച്ചു എന്നതും ഇവിടെ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. താനില്ലെങ്കിലും ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന ഉറച്ച പ്രതീക്ഷ ക്രിസ്റ്റ്യാനോയ്ക്ക് ഉണ്ട്. പോർച്ചുഗീസ് സ്ട്രൈക്കർ ജാവോ ഫെലിക്സും തകർപ്പൻ ഫോമിലാണ്.