

ന്യൂയോര്‍ക്ക്: ലോകകപ്പിലെ മോശം പെരുമാറ്റത്തിന് അർജൻ്റീനക്കെതിരെ കടുത്ത നടപടിയുമായി ഫിഫ. അർജൻ്റൈൻ ടീമിന് മൂന്നുകോടി പിഴശിക്ഷ വിധിച്ചു. പരേഡസിന് 10 മത്സരങ്ങളിലും മൊളിനയ്ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക്. അർജൻ്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളിലും പകുതി ആരാധകർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക.
ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം സ്‌പെയിന്‍ താരങ്ങളുമായി ഉണ്ടായ സംഘര്‍ഷത്തിലാണ് നടപടി. അര്‍ജന്റീന മധ്യനിരക്കാരന്‍ ലിയാന്ദ്രോ പരേഡെസിന് പത്തുകളികളിലും നഹുവേല്‍ മോളീനയ്ക്ക് ഏഴുമത്സരങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരും 86 ലക്ഷം രൂപ പിഴയുമൊടുക്കണം. തിയാഗോ അല്‍മേഡയ്ക്ക് ഒരുകളിയിലും വിലക്ക് ഏര്‍പ്പെടുത്തി.
റോബര്‍ട്ടോ അയാളക്ക് മൂന്ന് മത്സരത്തിലും സ്പാനിഷ് താരം ഗാവിക്ക് ഒരു കളിയിലും വിലക്ക് ഏര്‍പ്പെടുത്തി. മൂവര്‍ക്കും ഏകദേശം 29 ലക്ഷം രൂപ പിഴയും ചുമത്തി. വിജയം ആഘോഷിക്കാന്‍ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങളില്‍ റോഡ്രിയും അർജന്റീനിയൻ താരം മൊളിനയും തമ്മിലാണ് സംഘർഷം തുടങ്ങിയത്.
പിന്നീട് മറ്റ് താരങ്ങളും ഇടപെട്ടതോടെ പ്രശ്നം രൂക്ഷമായി. എറിക് ഗാര്‍സ്യ, മൊളീനയെ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ പരേഡെസ് ഗാർഷ്യയെ മർദിച്ചു. തടയാനെത്തിയ ഗാവിക്കും മർദനമേറ്റു. ഇരു ടീമിലേയും മറ്റ് താരങ്ങളും അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനിയും ചേർന്നാണ് താരങ്ങളെ പിടിച്ചുമാറ്റി സംഘർഷം അവസാനിപ്പിച്ചത്. പരേഡെസിന് റെഡ് കാര്‍ഡും കിട്ടിയിരുന്നു.