

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് 41ാം ജന്മദിനം. പ്രായം വെറുമൊരു സംഖ്യ മാത്രമായ റോണോ ഇക്കുറി ഫിഫ ലോകകപ്പിലും ബൂട്ടണിയും. പോരാട്ടം കൊണ്ട് തലമുറകൾക്ക് പ്രചോദനമായ റൊണാൾഡോയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ആരാധകർ. ബാഹുബലി സിനിമയിൽ അമരേന്ദ്ര ബാഹുബലിയെ കുറിച്ച് നാസറിന്റെ കഥാപാത്രം പറയുന്നൊരു വാചകമുണ്ട്. ജീവനുള്ള കാലംവരെ അവൻ എവിടെയായാലും രാജാവ് തന്നെ. ക്രിസ്റ്റ്യാനയോളം ഈ വാചകങ്ങൾ ചേരുന്ന മറ്റൊരു താരമില്ല.
മദീരയുടെ തെരുവുകളിൽ ഒരു മക്ഡോണാൾസ് ബർഗറിന് വേണ്ടി കാത്തിരുന്ന കാലമുണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേയിരോയ്ക്ക്. ഇന്ന് ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായിക താരമായത് ഏതെങ്കിലുമൊരു ദിവസം സംഭവിച്ച അത്ഭുതമല്ല. കഠിനാധ്വനത്തിന്റെയും പോരാട്ട വീര്യത്തിന്റെയും പ്രതിഫലമാണ്. സ്വന്തം അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ആ മകൻ നടന്ന് കയറിയത് കാൽപന്തിന്റെ നെറുകയിലേക്കാണ്.
പണ്ട് തനിക്ക് വേണ്ടി ബർഗർ മാറ്റിവെച്ച ആ യുവതിയെ നേട്ടങ്ങളുടെ കൊടുമുടിയിലും അയാൾ മറന്നില്ല എന്നതും തേടിയെത്തി സഹായിച്ചുയെന്നതും കായികതാരമെന്നതിലുപരി റൊണാൾഡോയെന്ന മനുഷ്യനെ വരച്ചിടുന്നതാണ്. ആ ശരീരത്തിൽ ടാറ്റു കാണാൻ നിങ്ങൾക്ക് കഴിയാത്തതും അത് കൊണ്ടാണ്. നേട്ടങ്ങളുടെ കാര്യത്തിൽ പന്ത് തട്ടിയ മണ്ണിലൊക്കെയും റൊണാൾഡോ ചരിത്രമെഴുതിയിട്ടുണ്ട്. ഫിഫയുടെ മികച്ച താരമായ ഏക യുണൈറ്റഡ് താരം, റയൽ മാഡ്രിഡിന്റെ എക്കാലത്തെയും ഗോൾ വേട്ടക്കാരൻ, ഇറ്റാലിയൻ ലീഗിലെ ഏറ്റവും വേഗമേറിയ 50 ഗോൾ നേട്ടം. സൗദി പ്രൊ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾ നേടിയ താരം അങ്ങനെ നീളുന്നു റെക്കോർഡിന്റെ കഥ.
അഞ്ച് ചാംപ്യൻസ് ലീഗ് കിരീടമുള്ള റോണോയ്ക്ക് അവിടെയുമുണ്ട് ഒരു പിടി റെക്കോർഡുകൾ. 41ആം വയസിലും ജിമ്മിൽ അയാൾ കഠിന പരിശീലനം നടത്തുന്നു, ചിട്ടയായ ആഹാര ക്രമം പാലിക്കുന്നു. രാജ്യത്തിനായി മറ്റൊരു ലോകകപ്പിൽ കൂടെ പന്ത് തട്ടാൻ പോകുന്നു. പ്രായം വെറും നമ്പർ മാത്രമെന്ന് പറയുന്നത് റോണോയുടെ കാര്യത്തിൽ കൃത്യമാണ്. ഒപ്പം കളിച്ചവർ പരിശീലക വേഷത്തിൽ എത്തിയപ്പോഴും റൊണാൾഡോ മൈതാനത്ത് പന്ത് തട്ടുന്നത് തുടരുകയാണ്. സ്വപ്ന ലോകകപ്പിൽ അയാൾ മുത്തമിടുമോ എന്നറിയില്ല. പക്ഷെ അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിൽ അതൊരു പോരായ്മയായി എഴുതപ്പെടില്ലെന്ന് ഉറപ്പ്. പോരാട്ടം കൊണ്ട് ചരിത്രമെഴുതുന്ന പോർച്ചുഗീസ് പോരാളിക്ക് ജന്മദിനാശംസകൾ.