

കൊച്ചി: ഇന്ത്യൻ മിഡ് ഫീൽഡർ റൗളിൻ ബോർഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. വരാനിരിക്കുന്ന സീസണിന് മുന്നോടിയായാണ് ഈ നീക്കം. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച അനുഭവസമ്പത്തും കളിയിലെ അച്ചടക്കവുമുള്ള കളിക്കാരനാണ് 31കാരനായ ബോർഗസ്.
മധ്യനിരയിൽ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള റൗളിൻ്റെ കഴിവ് ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ കരുത്ത് പകരും. ടീമിൻ്റെ മധ്യനിരയിലെ ആഴവും നിലവാരവും വർദ്ധിപ്പിക്കാൻ അദ്ദേഹത്തിൻ്റെ സാന്നിധ്യം സഹായിക്കും. റൗളിൻ ഉടൻ തന്നെ ടീമിനൊപ്പം ചേരുകയും പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കുകയും ചെയ്യും.
"ലീഗിൽ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച പ്രൊഫഷണൽ താരമാണ് റൗളിൻ. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും നേതൃപാടവവും കളിയിലുള്ള വ്യക്തമായ ധാരണയും ഈ സീസണിൽ ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്," റൗളിൻ ബോർഗസിൻ്റെ വരവിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പ്രതികരിച്ചു.
അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. താരങ്ങളായ കോൽഡോ ഒബിയേറ്റയും ദുഷാൻ ലാഗറ്ററും ശനിയാഴ്ച ക്ലബ്ബ് വിട്ടു. ഇരു താരങ്ങളുമായുള്ള കരാർ പരസ്പര ധാരണയോടെ അവസാനിപ്പിച്ചതായി ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. കോൽഡോ ഒബിയേറ്റ ഇന്ത്യക്ക് പുറത്തുള്ള ക്ലബിലേക്ക് ചേക്കേറും. താരം പുലർത്തിയ പ്രൊഫഷണലിസത്തിനും സമർപ്പണത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി രേഖപ്പെടുത്തി.
ദുഷാൻ ലാഗറ്ററുമായുള്ള കരാറും ക്ലബ്ബ് പരസ്പര സമ്മതപ്രകാരം റദ്ദാക്കി. ബ്ലാസ്റ്റേഴ്‌സിനായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് ക്ലബ്ബ് നന്ദി അറിയിച്ചു. ഇരുവരുടെയും ഭാവി കരിയറിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി എല്ലാവിധ ആശംസകളും നേർന്നു.