
ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. കരാർ അവസാനിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ മെഷിനായ ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര, ഇന്ത്യൻ യുവ സ്ട്രൈക്കർ ഇഷാൻ പണ്ഡിത എന്നിവരാണ് ബ്ലാസ്റ്റേഴ്സിനോട് ബൈ പറഞ്ഞിരിക്കുന്നത്. ലോൺ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് കമൽജിത്ത് ഗോൾ കീപ്പർ കമൽജിത്ത് സിങ് യെല്ലോ ആർമിയോട് വിട പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "ടീമിനൊപ്പം അവർ ചെലവഴിച്ച വിലപ്പെട്ട സമയത്തിനും സംഭാവനകൾക്കും ക്ലബ്ബ് എന്നും നന്ദിയുള്ളവരാണ്. കൂടാതെ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നപ്പോൾ ഉള്ള അവരുടെ പ്രൊഫഷണലിസം, സമർപ്പണം, പെരുമാറ്റം എന്നിവയെ അഭിനന്ദിക്കുന്നു. നിങ്ങളുടെ മുന്നോട്ടുള്ള യാത്രകളിൽ എല്ലാ ആശംസകളും നേരുന്നു," കേരള ബ്ലാസ്റ്റേഴ്സ് എക്സിൽ കുറിച്ചു.
ഫിറ്റ്‌നസ് കോച്ച് വെർണർ മാർട്ടൻസ്, അസിസ്റ്റൻ്റ് കോച്ച് തോമസ് ടൂഷ്, ഗോൾകീപ്പിംഗ് കോച്ച് സ്ലേവൻ പ്രോഗോവെക്കി എന്നിവരുംകേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മടങ്ങി. "വർഷങ്ങളായി ക്ലബ്ബിന് നൽകിയ സമർപ്പിത സേവനത്തിന് ഫിറ്റ്‌നസ് കോച്ച് വെർണർ മാർട്ടൻസ്, ഗോൾകീപ്പിംഗ് കോച്ച് സ്ലേവൻ പ്രോഗോവെക്കി, അസിസ്റ്റന്റ് കോച്ച് തോമസ് ടൂഷ് എന്നിവരോട് കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബം ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. അവരുടെ എല്ലാ സംഭാവനകൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഒപ്പം ഭാവി ഉദ്യമങ്ങൾക്ക് ആശംസകളും അറിയിക്കുന്നു," ബ്ലാസ്റ്റേഴ്സ് എക്സിൽ കുറിച്ചു.
സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പുതിയ കോച്ച്. ഒരു വർഷത്തേക്കാണ് കരാറിലാണ് പുതിയ പരിശീലകൻ ചുമതലയേറ്റത്. മിഖായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് കറ്റാല വന്നത്. സൂപ്പർ കപ്പാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത ലക്ഷ്യം.