മെസി ഡിസംബറില്‍ മുംബൈയില്‍ എത്തും; ധോണി, കോഹ്‌ലി ടീമിനെതിരെ ക്രിക്കറ്റ് കളിക്കും? റിപ്പോര്‍ട്ട്

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു
Lionel Messi
ലയണല്‍ മെസി
Published on

അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തുന്നു. ഡിസംബറില്‍ ഇന്ത്യയിലെത്തുന്ന മെസി മുംബൈ വാംഖഡെയില്‍ ക്രിക്കറ്റ് കളിച്ചേക്കുമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍-ഡിസംബര്‍ സീസണില്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ആയിരുന്നില്ല. അതിനിടെയാണ് മെസിയുടെ സന്ദര്‍ശനം ഉറപ്പിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

"ഡിസംബര്‍ 14ന് മെസി വാംഖഡെയില്‍ എത്തും. നിലവിലെ താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമൊപ്പം മെസി ക്രിക്കറ്റ് മത്സരത്തിലും പങ്കാളിയായേക്കും. എല്ലാക്കാര്യങ്ങളും അന്തിമമായശേഷം, സംഘാടകര്‍ സമ്പൂര്‍ണ ഷെഡ്യൂള്‍ പുറത്തുവിടുമെന്നും" എം.സി.എ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു. ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള പര്യടനത്തിനിടെ മെസി ഡല്‍ഹിയും കൊല്‍ത്തക്കയും സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വാംഖഡെയില്‍ സെവന്‍സ് ക്രിക്കറ്റ് മാച്ചിനായിട്ടാകും മെസി പാഡണിയുക. എം.എസ്. ധോണി, വിരാട് കോഹ്‌ലി ടീമിനെതിരെയാകും മെസി കളിക്കാനിറങ്ങുക. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ ഉള്‍പ്പെടെ താരങ്ങളും വാംഖഡെയിലുണ്ടാകും. ഡിസംബര്‍ 14ലേക്കായി സ്റ്റേഡിയം ബ്ലോക്ക് ചെയ്യാന്‍ എം.സി.എയോട് പ്രമുഖ ഈവന്റ് ഏജന്‍സി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

മെസി ഒക്ടോബറില്‍ കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. എന്നാല്‍, എവിടെ, എപ്പോള്‍ എന്നിങ്ങനെ സംശയങ്ങളും അനിശ്ചിതത്വവും തുടരുകയാണ്. സാങ്കേതിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും, സാമ്പത്തിക കാര്യങ്ങള്‍ ശരിയാക്കുന്നുണ്ടെന്നുമാണ് സ്പോണ്‍സര്‍മാരുടെ പ്രതികരണം.

14 വര്‍ഷത്തിനുശേഷമാണ് മെസി ഇന്ത്യയിലേക്ക് വരുന്നത്. 2011ല്‍ കൊൽക്കത്തയിലെത്തിയ മെസിയും സംഘവും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com