
ബ്യൂണസ് ഐറിസ്: അർജന്റീനയ്ക്കായി സ്വന്തം മണ്ണില്‍ കളിക്കുന്ന അവസാന ഹോം മാച്ചില്‍ ഇരട്ട ഗോളോടെ ടീമിനെ വിജയത്തിലേക്ക് എത്തിച്ച് ഇതിഹാസ താരം ലയണല്‍ മെസി. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അർജന്റീനയുടെ വിജയം.
മെസിക്കും അർജന്റീന ആരാധകർക്കും ഏറെ വൈകാരികമായ മത്സരമായിരുന്നു ബ്യൂണസ് ഐറസിലെ മോണുമെന്റൽ സ്റ്റേഡിയത്തില്‍ അരങ്ങേിയത്. ഇന്റർ മിയാമിക്കായുള്ള ലീഗ് കപ്പ് ഫൈനലിന് ശേഷം അർജന്റീനയിലെ അവസാന ലോകകപ്പ് യോഗ്യതാ മത്സരം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് മെസി പറഞ്ഞിരുന്നു.
തങ്ങളുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളുടെ അവസാന ഹോം മാച്ച് കാണാന്‍ വലിയ തോതില്‍ ആരാധകർ എത്തിച്ചേർന്നു. മെസിയുടെ ഭാര്യയും കുട്ടികളും ബന്ധുക്കളും മത്സരം കാണാനെത്തിയിരുന്നു. ആരാധകരില്‍ നിന്ന് ലഭിച്ച കൈയ്യടി മത്സരത്തിന് മുന്‍പ് വാം അപ്പിനെത്തിയ മെസിയെ കണ്ണീരണിയിച്ചു.
എന്നാല്‍, കളത്തിലിറങ്ങിയപ്പോള്‍ ആരാധകർ കണ്ടത് മെസിയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളല്ല. നിശ്ചദാർഢ്യത്തോടെ താരം കളിച്ചു മുന്നേറി. 39ാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. വെനിസ്വേലന്‍ പെനാല്‍റ്റി ഏരിയയിലേക്ക് കയറി ജൂലിയന്‍ അല്‍വാരസ് അർജന്റീന നായകനായി ഗോള്‍ അവസരം ഒരുക്കി നല്‍കുകയായിരുന്നു. കൃത്യതയോടെ മെസി പന്ത് ഗോൾകീപ്പറുടെ മുകളിലൂടെ ചിപ്പ് ചെയ്ത് ഗോളാക്കി.
76ാം മിനുട്ടില്‍ ലൗട്ടാരോ മാർട്ടിനെസ് ലീഡ് ഇരട്ടിയാക്കി. മെസി തുടങ്ങിവച്ച ആക്രമണമാണ് മാർട്ടിനെസിലൂടെ ഗോള്‍ മുഖത്ത് അവസാനിച്ചത്. നാല് മിനുട്ടിനുള്ളില്‍ വീണ്ടും സ്കോർ ബോർഡില്‍ മെസിയുടെ പേര് തെളിഞ്ഞു. തിയാഗോ അൽമാഡ ഒരുക്കിയ അവസരം 80ാം മിനുട്ടില്‍ മെസി വിജയകരമായി ഗോളാക്കി മാറ്റി. ഇതോടെ വെനസ്വേലയ്ക്കെതിരെ മൂന്ന് ഗോളുടെ ആധികാരിക വിജയം സ്വന്തമാക്കിയ അർജന്റീന, ഇതിനകം ലോകകപ്പ് യോഗ്യത സ്വന്തമാക്കിയ ബ്രസീലിനും ഇക്വഡോറിനുമൊപ്പം തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
മെസി ഇതുവരെ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനി അർജന്റീനയില്‍ കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. യോഗ്യതാ റൗണ്ടില്‍ അടുത്ത മത്സരം ഇക്വഡോറിനെതിരേ അവരുടെ നാട്ടിലാണ്. ഇതിനു ശേഷമുള്ള അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും സൗഹൃദ മത്സരങ്ങളും വിദേശരാജ്യങ്ങളിലാണ്. ലോകകപ്പോടെ മെസി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.