അടിച്ച് കേറിയും എറിഞ്ഞൊതുക്കിയും ടീം ഇന്ത്യ; ശ്രീലങ്കയെ 43 റണ്‍സിന് തോല്‍പ്പിച്ചു

ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയം ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു
അടിച്ച് കേറിയും എറിഞ്ഞൊതുക്കിയും ടീം ഇന്ത്യ; ശ്രീലങ്കയെ 43 റണ്‍സിന് തോല്‍പ്പിച്ചു
Published on

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്‍റി20 യില്‍ ഇന്ത്യക്ക് 43 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയം ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി റിയാന്‍ പരാഗ് 3 വിക്കറ്റും അര്‍ഷദീപ് സിങ്ങും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി, എന്നിവരാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി. 

മികച്ച തുടക്കമാണ് പതും സിസങ്കയും കുശാല്‍ മെന്‍ഡിസും നല്‍കിയത്. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 84 റണ്‍സിന്‍റെ കൂട്ടുകെട്ട് കുശാല്‍ മെന്‍ഡിസ് പുറത്തായതോടെ പൊളിഞ്ഞു. അര്‍ഷദീപ് സിങ് എറിഞ്ഞ പന്ത് യശസ്വി ജയ്സ്വാളിന്‍റെ കൈയില്‍ സുരക്ഷിതമായി എത്തിയതോടെ 27 പന്തില്‍ 45 റണ്‍സെടുത്ത മെന്‍ഡിസ് പുറത്തായി. അര്‍ധ സെഞ്ചുറി തികച്ച ഓപ്പണര്‍ പതും നിസങ്ക അക്സര്‍ പുറത്താക്കി മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. 48 പന്തില്‍ നിന്ന് 79 റണ്‍സുമായി മികച്ച പ്രകടനമാണ് നിസങ്ക നടത്തിയത്. പിന്നാലെയെത്തിയ കുശാല്‍ പെരെയെ (20) അക്സര്‍ പട്ടേല്‍ രവി ബിഷ്ണോയുടെ കൈകളിലെത്തിച്ച് പുറത്താക്കി. ചേസിങിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇറങ്ങിയ നായകന്‍ അസലങ്കയ്ക്ക് പക്ഷെ റണ്‍സെടുക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. രവി ബിഷ്ണോയിയാണ് ലങ്കന്‍ നായകന്‍റെ വിക്കറ്റെടുത്തത്. റിവേഴ്സ് സ്വീപ് ചെയ്ത് റണ്‍സെടുക്കാനുള്ള ശ്രമത്തിനിടെ ശനകയെ ഋഷഭ് പന്ത് റണ്‍ ഔട്ടാക്കി. 12 റണ്‍സെടുത്ത കമിന്‍ഡു മെന്‍ഡിസിനെ പരാഗ് പുറത്താക്കിയതോടെ ആതിഥേയരുടെ നില പരുങ്ങലിലായി. ഏഴാമനായി ഇറങ്ങിയ ഹസരങ്കയുടെ വിക്കറ്റ് അര്‍ഷദീപ് സിങ്ങും സ്വന്തമാക്കി. വിക്കറ്റ് വേട്ടയില്‍ മുന്നിട്ട് നിന്ന പതിരണയെ (6) മുഹമ്മദ് സിറാജ് പുറത്താക്കുമ്പോള്‍ 170 റണ്‍സിന് 8 വിക്കറ്റ് എന്ന നിലയിലായിരുന്നു ലങ്ക. അവസാന ഓവറിലെ ആദ്യ പന്തില്‍ മഹീഷ് തീക്ഷണയെ പുറത്താക്കി പരാഗ് എതിരാളികളുടെ ഒമ്പതാം വിക്കറ്റും വീഴ്ത്തി. രണ്ടാം പന്തില്‍ മധുശങ്കയും വീണതോടെ ലങ്കന്‍ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു.

ട്വന്‍റി 20 ടീമിന്‍റെ സ്ഥിരം നായകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂര്യ കുമാര്‍ യാദവിനും സംഘത്തിനും ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. ടീം സ്കോര്‍ 74 -ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ശ്രീലങ്ക ആദ്യ വിക്കറ്റ് സ്വന്തമാക്കി. 16 പന്തില്‍ 34 റണ്‍സ് നേടിയ ഗില്ലിനെ മധുശങ്കയുടെ പന്തില്‍ ഫെര്‍ണാണ്‍ഡോ ക്യാച്ചിലൂടെ പുറത്താക്കി. തൊട്ടുപിന്നാലെ യശസ്വിയെ പുറത്താക്കി ലങ്കയുടെ രണ്ടാം പ്രഹരം. 21 പന്തില്‍ 41 റണ്‍സെടുത്ത ജയ്സ്വാളിനെ കുശാല്‍ മെന്‍ഡിസ് സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു.

പിന്നാലെയെത്തിയ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവ് ടീം സ്കോര്‍ സാവധാനം ഉയര്‍ത്തി. അര്‍ധ സെഞ്ചുറിയുമായി കുതിച്ച സൂര്യയെ പതിരാണ വിക്കറ്റിന് മുന്നില്‍ കുടുക്കി 14-ാം ഓവറില്‍ ലങ്ക മൂന്നാം വിക്കറ്റ് വീഴത്തി. 26 പന്തില്‍ നിന്ന് 8 ഫോറും 2 സിക്സും അടക്കം 58 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന. ഒരു വശത്ത് സ്കോറിങിന് വേഗത കൂട്ടിയ ഋഷഭ് പന്തിന് പിന്തുണ നല്‍കിയിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കി പതിരാണ ഇന്ത്യയുടെ നാലാം വിക്കറ്റ് വീഴ്ത്തി. 10 പന്തില്‍ 9 റണ്‍സായിരുന്നു ഹാര്‍ദികിന്‍റെ സമ്പാദ്യം. 7 റണ്‍സെടുത്ത റിയാന്‍ പരാഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പതിരാണ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. അര്‍ധ സെഞ്ചുറിക്ക് 1 റണ്‍സ് അകലെ ഋഷഭ് പന്തിനെ ബൗള്‍ഡ് ആക്കി പതിരാണ ഇന്ത്യന്‍ കുതിപ്പിന് കടിഞ്ഞാണിട്ടു. അവസാന ഓവറിലെ നാലാം പന്തില്‍ റിങ്കു സിങ്ങിനെ പുറത്താക്കി ഫെര്‍ണാണ്ടോ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പോരാട്ടം അവസാനിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com