
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ചും കാര്‍ലോസ് അല്‍കരാസും ഫൈനലില്‍ കടന്നു. നിലവിലെ പുരുഷ ടെന്നീസിലെ മികച്ച രണ്ടു കളിക്കാര്‍ തമ്മിലുള്ള ഫൈനല്‍ പോരാട്ടം ആരാധകര്‍ക്കിടയില്‍ ആവേശം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫൈനല്‍ മത്സരം നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍ അതത്ര എളുപ്പമല്ല.
രോഹിത് ശര്‍മ, പെപ് ഗാര്‍ഡിയോള, ഡേവിഡ് ബെക്കാം തുടങ്ങി നിരവധി കായിക താരങ്ങള്‍ വിംബിള്‍ഡണിന്‍റെ അവസാന ഏതാനും റൗണ്ടുകളില്‍ കാണികള്‍ക്കിടയില്‍ സീറ്റ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഗ്രാന്‍ഡ് സ്ലാമിലേക്കുള്ള ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് താങ്ങാനാകുമെന്ന് തോന്നുന്നില്ല. ജോക്കോവിച്ചും അല്‍കരാസും തമ്മിലുള്ള പുരുഷ സിംഗിള്‍സ് ഫൈനലിലേക്കുള്ള ടിക്കറ്റുകള്‍ കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അവകാശവാദങ്ങള്‍.
"ജോക്കോവിച്ച്-അല്‍കാരസ് വിംബിള്‍ഡണ്‍ ഫൈനല്‍ കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഫൈനല്‍ ടിക്കറ്റായിരിക്കും", അമേരിക്കന്‍ സ്‌പോര്‍ട്‌സ് കമന്‍റേറ്റര്‍ ഡാരന്‍ റോവല്‍ എക്‌സില്‍ കുറിച്ചു. "ഇപ്പോള്‍ തന്നെ, ഞായറാഴ്ചത്തെ ഏറ്റവും 'താഴ്ന്ന' സീറ്റിന് 10,000 ഡോളറില്‍ കൂടുതലാണ് വില."
വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിലെ ഏറ്റവും 'താഴ്ന്ന' ടിക്കറ്റിന്‍റെ വില 835193.50 രൂപയാണ്. വിംബിള്‍ഡണിലെ സെന്‍റര്‍ കോര്‍ട്ടിന് 14,979 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഈ വിലയില്‍ സീറ്റുകളുടെ മൊത്തം മൂല്യം 12,500,000.36 രൂപയായി കണക്കാക്കാം.
ഫൈനലിലെ വിജയിക്ക് സമ്മാനത്തുകയായി 265 കോടി രൂപ നല്‍കാനാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂര്‍ണമെന്‍റിന്‍റെ മൊത്തം സമ്മാനത്തുകയായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.